വിയറ്റ്‌നാമുമായി ബ്രഹ്മോസ് മിസൈൽ കരാറിൽ ഒപ്പിട്ട് ഇന്ത്യ; ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ
text_fieldsസിംഗപ്പൂർ: ഇന്ത്യയുടെ കരുത്തുറ്റ ബ്രഹ്മോസ് മിസൈൽ വിതരണ കരാറിൽ വിയറ്റ്നാം ഒപ്പിട്ടതായി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിംഗപ്പൂരിൽ നടന്ന ഷാംഗ്രി-ലാ ഡയലോഗിൽ (Shangri-La Dialogue) സംസാരിക്കുകയായിരുന്ന അദ്ദേഹം ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ കയറ്റുമതിയിലെ വലിയൊരു നാഴികകല്ലാണിതെന്നാണ് വിശേഷിപ്പിച്ചത്. ഇന്തോനേഷ്യയുമായുള്ള സമാനമായ കരാർ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
വിയറ്റ്‌നാമുമായുള്ള കരാർ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിനകം തന്നെ ഒപ്പുവെച്ചു കഴിഞ്ഞു. ഫിലിപ്പീൻസാണ് 2022ൽ ഏകദേശം 375 ദശലക്ഷം ഡോളറിന്റെ കരാറിലൂടെ ബ്രഹ്മോസ് വാങ്ങിയ ആദ്യ വിദേശരാജ്യം. വിയറ്റ്‌നാമുമായുള്ള കരാർ തുക ഏകദേശം 630 ദശലക്ഷം ഡോളർ (ഏകദേശം 5,800 കോടി രൂപ) വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിസൈൽ സംവിധാനങ്ങൾക്ക് പുറമെ പരിശീലനവും ദീർഘകാല ലോജിസ്റ്റിക് പിന്തുണയും കരാറിൽ ഉൾപ്പെടുന്നു.
അതേസമയം, വികസിത പ്രതിരോധ സാങ്കേതികവിദ്യകൾ വിശ്വസനീയമായ സൗഹൃദ രാജ്യങ്ങളുമായി മാത്രമേ പങ്കുവെക്കൂ എന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ ബന്ധത്തിന് ഈ കരാറുകൾ അടിവരയിടുന്നു. ആഗോള സുരക്ഷാ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, സുസ്ഥിരമായ വിതരണ ശൃംഖലകളും പ്രതിരോധ പങ്കാളിത്തവും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്പിലെയും പടിഞ്ഞാറൻ ഏഷ്യയിലെയും സംഘർഷങ്ങൾ, സമുദ്ര വ്യാപാര പാതകളിലെ തടസ്സങ്ങൾ, സാങ്കേതിക വെല്ലുവിളികൾ എന്നിവ ആഗോള സുരക്ഷാ ഭൂപടത്തെ തന്നെ പുനർനിർവചിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയെ ഒരു പ്രധാന പ്രതിരോധ ഉൽപ്പാദന-പരിപാലന കേന്ദ്രമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന മേഖലയിൽ വലിയ പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയത്.
പ്രതിരോധ ഉൽപ്പാദനത്തിൽ 72 ശതമാനം സർക്കാർ കമ്പനികളാണ് സംഭാവന ചെയ്യുന്നത്, ബാക്കി സ്വകാര്യ മേഖലയിൽ നിന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 ആയുധ ഉൽപ്പാദക കമ്പനികളിൽ മൂന്ന് ഇന്ത്യൻ കമ്പനികൾ ഇടംപിടിച്ചിട്ടുണ്ട്. മിസൈൽ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങൾ, ടാങ്കുകൾ എന്നിവയിൽ ഇന്ത്യ സ്വന്തം കഴിവ് തെളിയിച്ചു കഴിഞ്ഞു. പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളിലെ വിടവുകൾ നികത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ലക്ഷ്യം ഏതെങ്കിലും പ്രത്യേക ചേരികൾ രൂപീകരിക്കുക എന്നതല്ല, മറിച്ച് കൂട്ടായ സുരക്ഷ ശക്തിപ്പെടുത്തുന്ന ഉൾച്ചേർക്കലുകളായ പങ്കാളിത്തം കെട്ടിപ്പടുക്കുകയാണെന്നും രാജേഷ് കുമാർ സിങ് വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യയുടെ ഈ നീക്കം നിർണ്ണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

