‘ഇന്ത്യയുടേത് ഏകപക്ഷീയമായ നടപടി’: അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പുനർനാമകരണത്തിൽ കടുത്ത വിമർശനവുമായി ചൈന
text_fieldsഇന്ത്യ- ചൈന
ബെയ്ജിങ്: അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഔദ്യോഗിക പേരുകൾ നൽകിയ ഇന്ത്യയുടെ പുതിയ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി ചൈന. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ വേഗതക്ക് വിരുദ്ധമായ ആത്മവഞ്ചനയാണ് ഇന്ത്യയുടെ ഈ നടപടിയെന്നും, ഇത് അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ സങ്കീർണമാക്കുമെന്നും ചൈന കുറ്റപ്പെടുത്തി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ 'ഗ്ലോബൽ ടൈംസ്' ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഈ പ്രദേശത്ത് ചൈന വളരെക്കാലമായി ഭൂമിശാസ്ത്രപരമായ പേരുകൾ സ്റ്റാൻഡേർഡൈസ് ചെയ്തുവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന ഈ ഘട്ടത്തിൽ അതിർത്തിയിലെ സാഹചര്യം വഷളാക്കുന്ന ഇന്ത്യയുടെ ഏകപക്ഷീയമായ ഇത്തരം നടപടികൾ ഉഭയകക്ഷി ബന്ധത്തിന്റെ വിശാലമായ താൽപ്പര്യങ്ങൾക്ക് ഗുണം ചെയ്യില്ലെന്ന് സിൻഹുവ സർവകലാശാലയിലെ നാഷണൽ സ്ട്രാറ്റജി ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഡയറക്ടർ ക്വിയാൻ ഫെങ് പ്രതികരിച്ചു. അതിർത്തി പ്രശ്നം വലിയൊരു തർക്കമാക്കി മാറ്റുന്നത് ഇന്ത്യ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2017 മുതൽ ചൈനീസ് സിവിൽ കാര്യ മന്ത്രാലയം അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് സ്റ്റാൻഡേർഡ് പേരുകൾ നൽകി വരുന്നുണ്ട്. 2026 ഏപ്രിൽ വരെ ആറ് ഘട്ടങ്ങളിലായി ആകെ 112 പേരുകളാണ് ചൈന പുറത്തിറക്കിയത്. ഗ്രാമങ്ങൾ, മലനിരകൾ, നദികൾ, കൊടുമുടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ അരുണാചൽ പ്രദേശിനെ ചൈന അംഗീകരിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജുവോ ജിയാകുൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈന-ഇന്ത്യ ബന്ധം പൊതുവെ സ്ഥിരതയുള്ളതാണെന്നും, ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരുണാചൽ പ്രദേശിലെ ചില പ്രദേശങ്ങളുടെ പേരുകൾ ഇടക്കിടെ മാറ്റാറുള്ള ചൈനയുടെ നടപടിക്ക് മറുപടിയായാണ് ഭൂ21 ഭൂപ്രദേശങ്ങളും, 4 മലനിരകളിലെ ചുരങ്ങളും, ഒരു തടാകവും, ഒരു സ്മാരകം എന്നിവയുൾപ്പെടെ 27 സ്ഥലങ്ങൾക്ക് ഇന്ത്യ കഴിഞ്ഞ വെള്ളിയാഴ്ച ഔദ്യോഗിക മാപ്പിൽ പേരുകൾ നൽകിയത്. ലോങ്ജു, മാജ, ബിസ, ബാര കുന്ദുൻ, ഛോട്ടാ കുന്ദുൻ, ധൻ ബാരി, പ്രീത്‌നഗർ, ബുദ്ധമന്ദിർ, ജയറാംപൂർ, തെരിത്‌നഗർ, രാംനഗർ, ജസ്വന്ത് ഗഢ്, സാഗർ, പത്മ, ജ്യോതിനഗർ, വൈശാഖി, ഛോട്ടാ റോപുക്, ബാര റോപുക്, ശിവാജി നഗർ, സുൻപുര, കാംലങ് നഗർ എന്നിവയാണ് കര പ്രദേശങ്ങൾ. ഡിസോ ലാ, റിസ ലാ, പുകുർ ലാ, തഗ് ലാ എന്നീ ചുരങ്ങളും, ശംഭോ സരോവർ തടാകവും, ഷെർ-ഇ-താപ സ്മാരകവുമാണ് പട്ടികയിലെ മറ്റ് പ്രധാന ഭൂവിഭാഗങ്ങൾ.
എന്നാൽ ഇന്ത്യയുടെ ഈ പുതിയ നാമകരണം ഒരു ഏകപക്ഷീയമായ ഭരണപരമായ നീക്കം മാത്രമാണെന്നും അത് ആ പ്രദേശത്തിന്റെ നിയമപരമായ പദസൂചകങ്ങളെ മാറ്റില്ലെന്നും ഷാങ്ഹായ് ഇന്റർനാഷണൽ സ്റ്റഡീസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഗുവോ ഷുയെടാംഗ് പറഞ്ഞു. പ്രദേശത്തിന് മേലുള്ള തങ്ങളുടെ അവകാശം ഉറപ്പിക്കാനും ഭാവിയിലെ അതിർത്തി ചർച്ചകളിൽ മുൻകൈ നേടാനുമുള്ള ഇന്ത്യയുടെ ശ്രമമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രപരവും നിയമപരവുമായ തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള തുല്യമായ ചർച്ചകളിലൂടെ മാത്രമേ അതിർത്തി പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്നും, ഏകപക്ഷീയമായ നടപടികൾ പരസ്പര വിശ്വാസത്തെ തകർക്കുമെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

