വെല്ലുവിളികൾ നേരിടാൻ ഇന്ത്യ; നാവികസേനക്ക് കരുത്തായി കപ്പലുകളും അന്തർവാഹിനികളും
text_fieldsചൈനയിൽ നിന്നും പാകിസ്താനിൽ നിന്നും ഒരേസമയം ഉണ്ടാകാനിടയുള്ള ഭീഷണികളെ നേരിടാൻ ഇന്ത്യൻ നാവികസേന കൂടുതൽ കരുത്താർജ്ജിച്ചതായി നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി പറഞ്ഞു. വെള്ളത്തിനടിയിലെ ശത്രുക്കളെ കണ്ടെത്താനും തകർക്കാനുമുള്ള ശേഷിയും കടലിലെ നിരീക്ഷണ സംവിധാനങ്ങളും നാവികസേന വലിയ രീതിയിൽ വർദ്ധിപ്പിച്ചിട്ടുണ്ട് .
ഇന്ത്യൻ നാവികസേനയുടെ ഈ ഒരുക്കങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന് എതിരല്ലെന്നും മറിച്ച് ഇന്ത്യയുടെ കടൽ അതിർത്തികളുടെയും താല്പര്യങ്ങളുടെയും പൂർണ്ണ സുരക്ഷക്ക് വേണ്ടിയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കൂടുന്നതും പാകിസ്താനുമായി അവർ കൈകോർക്കുന്നതും കണക്കിലെടുത്താണ് ഇന്ത്യയുടെ ഈ മുൻകരുതലുകൾ. ചൈനയും പാകിസ്താനും തമ്മിലുള്ള കൂട്ടുകെട്ട് ശക്തമാകുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ചൈന നിർമ്മിച്ച് നൽകിയ അത്യാധുനിക അന്തർവാഹിനികളിൽ ആദ്യത്തേത് പാകിസ്താൻ നാവികസേന സ്വന്തമാക്കിയിരുന്നു.
ചൈനീസ് നാവികസേനയുടെ ആധുനികവൽക്കരണവും പാകിസ്താനുമായുള്ള അവരുടെ ഈ സഖ്യവും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എന്നാൽ ഇത്തരം വെല്ലുവിളികളെ നേരിടാൻ ശേഷിയും എപ്പോഴും യുദ്ധത്തിന് തയ്യാറായുള്ള ഒരുക്കങ്ങളും ഇന്ത്യൻ നാവികസേനക്കുണ്ട്.
പ്രധാനപ്പെട്ട കടൽപ്പാതകളിലും തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ഇന്ത്യൻ കപ്പലുകൾ എപ്പോഴും കാവലായുണ്ട്. വെറും കപ്പലുകളുടെ എണ്ണം കൂട്ടുന്നത് കൊണ്ട് മാത്രമല്ല പ്രതിരോധം ഉണ്ടാകുന്നത് മറിച്ച് വിശ്വസനീയമായ കഴിവും പുതിയ സാങ്കേതികവിദ്യയും നിരന്തരമായ സാന്നിധ്യവും വഴിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാവിയിൽ പുതിയ ആറ് അത്യാധുനിക അന്തർവാഹിനികൾ വാങ്ങുന്ന 'പി-75(ഐ)' പദ്ധതിയും ഇരുനൂറിലധികം കപ്പലുകളുള്ള വലിയൊരു സേനയായി ഇന്ത്യയെ മാറ്റാനുള്ള വിപുലീകരണ പ്രവർത്തനങ്ങളും വേഗത്തിൽ നടക്കുന്നുണ്ട്.
പ്രതിരോധ രംഗത്ത് ഇന്ത്യ സ്വന്തമായി കാര്യങ്ങൾ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ 'ആത്മനിർഭരത' നയത്തിനാണ് നാവികസേന ഇപ്പോൾ ഏറ്റവും വലിയ മുൻഗണന നൽകുന്നത്. പണ്ട് വിദേശത്തുനിന്ന് കപ്പലുകൾ വാങ്ങിയിരുന്ന ഇന്ത്യ ഇന്ന് സ്വന്തമായി കപ്പലുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന രാജ്യമായി മാറി എന്നത് വലിയൊരു നേട്ടമാണ്. നാവികസേനയുടെ നൂറാമത്തെ കപ്പൽ ഇന്ത്യയിൽ തന്നെ നിർമ്മിച്ച് പുറത്തിറക്കിയത് ഇതിന് തെളിവാണ്.
നിലവിൽ നാവികസേനക്കായി പണിപ്പുരയിലുള്ള 45 കപ്പലുകളും ഇന്ത്യൻ കപ്പൽശാലകളിൽ തന്നെയാണ് നിർമ്മിക്കുന്നത് എന്നതിൽ വലിയ അഭിമാനമുണ്ടെന്നും നാവികസേനാ മേധാവി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

