സിന്ധു നദീജല കരാർ; മധ്യസ്ഥ കോടതിയുടെ ഉത്തരവിൽ ഇന്ത്യ, പാക് ഭിന്നത രൂക്ഷം
text_fieldsഇസ്ലാമാബാദ്: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഹേഗിലെ മധ്യസ്ഥ കോടതിയുടെ ഉത്തരവിനെ പാകിസ്താന്‍ സ്വാഗതം ചെയ്തതായി റിപ്പോർട്ട്. ഉത്തരവ് ഇന്ത്യ തള്ളിയതിന് പിന്നാലെയാണ് പാകിസ്താന്‍ നടപടി. ഉത്തരവിന്റെ വിശദാംശങ്ങളും, കരാറിന്‍റെ ഭാഗമായുള്ള ഇടപെടലുകളിലേക്കെത്താനുള്ള വഴിയും പരിശോധിക്കുമെന്ന് പാകിസ്താൻ വ്യക്തമാക്കിയിട്ടുണ്ട്.
കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തെ തള്ളി തുടർനടപടികൾ സ്വീകരിക്കണമെന്ന ഹേഗിലെ മധ്യസ്ഥ കോടതിയുടെ ഉത്തരവ് ഇന്ത്യ നേരത്തെ തള്ളിയിരുന്നു. പിന്നാലെ ഈ കോടതിയുടെ നിയമപരമായ അസ്തിത്വം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായാണ് രൂപീവത്കരിക്കപ്പെട്ടതെന്നും ഇന്ത്യ വ്യക്തമാക്കി.
“സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുണ്ട്,” എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മധ്യസ്ഥ കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം ജമ്മു കശ്മീരിലെ റാറ്റ്ലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനും ചില നിർദിഷ്ട ഘടനകൾ നിർമിക്കാതിരിക്കാനും ഹേഗിലെ സ്ഥിരം മധ്യസ്ഥ കോടതി തിങ്കളാഴ്ച ഇന്ത്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യൻ സർക്കാർ ഇത് തള്ളുകയായിരുന്നു.
2025 ഏപ്രിലിൽ പാകിസ്താന്‍ പഹൽഗാമിൽ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് കരാർ ഇന്ത്യ മരവിപ്പിച്ചത്. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. 2026 മാർച്ചിലാണ് സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താൻ ഹേഗിലെ കോടതിയെ സമീപിച്ചത്. അതിർത്തി കടന്നെത്തുന്ന നദികളിൽ നിന്നുള്ള തങ്ങളുടെ ജലവിഹിതം നിഷേധിക്കുന്നത് യുദ്ധത്തിന് സമാനമായി കണക്കാക്കുമെന്നും പാകിസ്താൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

