ട്രംപിന്റെ കർശന കുടിയേറ്റ നയം ഇന്ത്യയെയും ചൈനയെയും സാരമായി ബാധിച്ചതായി റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ നയം ഇന്ത്യയെയും ചൈനയെയും സാരമായി ബാധിച്ചതായി റിപ്പോർട്ട്. 2024ന്റെ ആദ്യ എട്ട് മാസങ്ങളെ അപേക്ഷിച്ച് 2025ൽ ഇതേ കാലയളവിൽ 2.5 ലക്ഷം വിസകൾ കുറവാണ് അമേരിക്ക അനുവദിച്ചത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജനുവരി മുതൽ ആഗസ്റ്റ് 2025 വരെ സ്ഥിരതാമസത്തിനുള്ള വിസകളിലും താല്‍ക്കാലിക വിസകളിലും 11 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. വിദ്യാർഥികൾ, തൊഴിലാളികൾ, പൗരന്മാരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് നൽകുന്ന വിസകളാണ് ഇതിൽ ഭൂരിഭാഗവും.
ഇന്ത്യയിലും ചൈനയിലും നിന്നുള്ളവർക്ക് നൽകിയ വിസകളിൽ 84,000 എണ്ണത്തിന്റെ കുറവുണ്ടായി. ഇത് പ്രധാനമായും അന്താരാഷ്ട്ര വിദ്യാർഥികളെയും തൊഴിലാളികളെയും ബാധിച്ചു. 2024ൽ 3.44 ലക്ഷത്തിലധികം വിദ്യാർഥി വിസകൾ നൽകിയിരുന്ന സ്ഥാനത്ത് 2025ൽ അത് 2.38 ലക്ഷമായി കുറഞ്ഞു. അമേരിക്കൻ പൗരന്മാരുടെ സഹോദരങ്ങൾ, മുതിർന്ന മക്കൾ എന്നിവർക്ക് നൽകുന്ന 'ഫാമിലി പ്രിഫറൻസ്' വിസകളിൽ 27 ശതമാനം കുറവുണ്ടായി. വിമാന-കപ്പൽ ജീവനക്കാർക്കുള്ള വിസകൾ 30,876 എണ്ണവും, സാംസ്‌കാരിക വിനിമയ വിസകൾ 29,594 എണ്ണവും കുറഞ്ഞു. പങ്കാളികൾക്കുള്ള വിസകൾ 37,229ൽ നിന്ന് 18,894 ആയി ചുരുങ്ങി.
ടൂറിസ്റ്റ് വിസകളിലും (B1/B2) കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഏകദേശം 3.4 ശതമാനം കുറവാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത്. ഇത് ഏകദേശം 2 ലക്ഷം വിസകളുടെ കുറവാണ് കാണിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഐ.ടി പ്രൊഫഷണലുകൾക്ക് ഏറെ പ്രധാനപ്പെട്ട എച്ച്-1 ബി (H-1B) വിസകൾ ഉൾപ്പെടെയുള്ള തൊഴിൽ വിസകളിലും കർശനമായ പരിശോധനകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
'അൺവെറ്റഡ്' അഥവാ കൃത്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാത്ത വിദേശ പൗരന്മാരെ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. മുമ്പ് അനുവദിച്ചിരുന്ന പല ഇളവുകളും ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടായ വലിയ കുറവ് അമേരിക്കൻ സർവ്വകലാശാലകളുടെ വരുമാനത്തെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദ്യാർഥികളാണ് അമേരിക്കൻ വിദ്യാഭ്യാസ മേഖലയിലെ വലിയൊരു വിഭാഗം.
അമേരിക്കൻ പൗരന്മാർക്ക് മുൻഗണന നൽകുക എന്ന വ്യക്തമായ ജനവിധിയോടെയാണ് ട്രംപ് അധികാരത്തിലെത്തിയതെന്ന് വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ പറഞ്ഞു. വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേക ആനുകൂല്യം മാത്രമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. സുരക്ഷാ പരിശോധനകളില്ലാതെ വിദേശ പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ ട്രംപ് ഭരണകൂടം തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

