റഷ്യൻ അധിനിവേശം: യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രമേയ വോട്ടെടുപ്പിൽനിന്ന് വീണ്ടും ഇന്ത്യ വിട്ടുനിന്നു
text_fieldsജനീവ: യുക്രെയ്നെതിരായ റഷ്യൻ അധിനിവേശം അന്വേഷിക്കാൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമീഷനെ അടിയന്തരമായി നിയോഗിക്കാൻ ആവശ്യപ്പെടുന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രമേയത്തിലെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു.
യുക്രെയ്നിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച കരട് പ്രമേയത്തെ 47 അംഗ കൗൺസിലിൽ 32 രാജ്യങ്ങൾ അനുകൂലിച്ചു. ഇന്ത്യ, ചൈന, പാകിസ്താൻ, സുഡാൻ, വെനിസ്വേല എന്നിവയുൾപ്പെടെ 13 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റഷ്യയും എറിത്രീയയും എതിർത്തു. ഫ്രാൻസ്, ജർമനി, ജപ്പാൻ, നേപ്പാൾ, യു.എ.ഇ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളാണ് അനുകൂലിച്ച് വോട്ട് ചെയ്തത്.
യുക്രെയ്നെതിരായ റഷ്യയുടെ ആക്രമണത്തിന്റെ ഫലമായി സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമീഷൻ അടിയന്തരമായി നിയമിക്കാൻ തീരുമാനിച്ചതായി മനുഷ്യാവകാശ കൗൺസിൽ ട്വീറ്റ് ചെയ്തു. ഒരാഴ്ചക്കിടെ യുക്രെയ്നെതിരായ 15 രാജ്യങ്ങളുടെ സുരക്ഷ കൗൺസിലിലെ രണ്ട് പ്രമേയങ്ങളിലും 193 അംഗ പൊതുസഭയിലെ ഒരു പ്രമേയത്തിലും ഇന്ത്യ വിട്ടുനിന്നിരുന്നു.
കഴിഞ്ഞ ദിവസം യുക്രെയ്‌നെതിരായ റഷ്യൻ ആക്രമണത്തെ അപലപിച്ച യു.എൻ പൊതുസഭ റഷ്യ യുക്രെയ്‌നിൽനിന്ന് സേനകളെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. 141 രാജ്യങ്ങൾ അനുകൂലിക്കുകയും അഞ്ച് രാജ്യങ്ങൾ എതിർക്കുകയും ഇന്ത്യയടക്കം 35 രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.