നൊബേൽ കൈവിട്ടിട്ടും അവകാശവാദത്തിന് മാറ്റമില്ല; ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചത് താൻ തന്നെയെന്ന് ട്രംപ്, ഇത്തവണ ഇസ്രായേൽ പാർലമെന്‍റിൽ
text_fieldsഡോണൾഡ് ട്രംപ് ഇസ്രായേൽ പാർലമെന്‍റിൽ
തെൽ അവീവ്: സമാധാന നൊബേൽ കൈവിട്ടിട്ടും ‘ലോകത്താകമാനം ശാന്തി’ വിതറിയെന്ന അവകാശവാദം വീണ്ടും ആവർത്തിക്കുകയാണ് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാസങ്ങൾ പിന്നിട്ടിട്ടും ഇന്ത്യ -പാകിസ്താൻ സംഘർഷം താൻ ഇടപെട്ട് പരിഹരിച്ചെന്ന അവകാശവാദം ഇസ്രായേല്‍ പാര്‍ലമെന്റിലെ പ്രസംഗത്തിലും ട്രംപ് ആവർത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചുവെന്ന നാളുകളായുള്ള അവകാശവാദത്തിൽനിന്ന് ട്രംപ് തരിമ്പും പിന്നോട്ടുപോയിട്ടില്ല.
ഗസ്സ സമാധാന കരാറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് വീണ്ടും മേയിലെ സംഘർഷത്തെ ലഘൂകരിച്ചെന്ന് പറഞ്ഞത്. ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ പാലങ്ങള്‍ പണിയും. ഇസ്രായേല്‍ - ഹമാസ് യുദ്ധം താന്‍ പരിഹരിച്ച മറ്റൊരു യുദ്ധമാണ്. തെല്‍ അവീവിനെ ദുബൈയിലേക്കും ഹൈഫയെ ബെയ്‌റൂട്ടിലേക്കും ഇസ്രായേലിനെ ഈജിപ്തിലേക്കും സൗദി അറേബ്യയെ ഖത്തറിലേക്കും ഇന്ത്യയെ പാകിസ്താനിലേക്കും തുര്‍ക്കിയയെ ജോര്‍ദാനിലേക്കും യു.എ.ഇയെ ഒമാനിലേക്കും അര്‍മേനിയയെ അസര്‍ബൈജാനിലേക്കും ബന്ധിപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 22ന് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മേയ് ഏഴിന് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം ഉടലെടുത്തത്. മേയ് 10ന് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തി. ട്രംപ് ഇക്കാര്യം പ്രഖ്യാപിക്കുകയും താന്‍ മധ്യസ്ഥത വഹിച്ചതായി അവകാശപ്പെടുകയും ചെയ്തു. അമേരിക്കയുടെ നേതൃത്വത്തില്‍ രാത്രി നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇരു രാജ്യങ്ങളും സമ്പൂര്‍ണ വെടിനിര്‍ത്തലിന് സമ്മതിച്ചതായി മേയ് 10ന് ട്രംപ് അവകാശപ്പെട്ടു.
ട്രംപിന്‍റെ അവകാശവാദം ഇന്ത്യയില്‍ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. തുടര്‍ന്ന് പാര്‍ലമെന്റില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയാവുകയും മറുപടിക്കിടെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷം നിര്‍ത്താന്‍ മറ്റൊരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പറയുകയും ചെയ്തു. സൈനികതല ചർച്ചക്കുശേഷമാണ് വെടിനിർത്തൽ ധാരണയായതെന്നാണ് പ്രതിരോധമന്ത്രി ഉൾപ്പെടെ വ്യക്തമാക്കിയത്.
എന്നിട്ടും ട്രംപ് ഇക്കാര്യം പലപ്പോഴായി ആവര്‍ത്തിച്ചു. വ്യാപാര ഭീഷണി ഉയര്‍ത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. തീരുവകള്‍ ചുമത്തുമെന്ന് ഭയപ്പെടുത്തിയാണ് യുദ്ധ സാചര്യം ഒഴിവാക്കിയതെന്നും ഇസ്രയേലിലേക്കുള്ള യാത്രക്കിടെ ട്രംപ് പറഞ്ഞു. ഗസ്സയിലെ വെടിനിര്‍ത്തല്‍ താന്‍ പരിഹരിച്ച എട്ടാമത്തെ യുദ്ധമായി വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം. നേരത്തെ യുദ്ധങ്ങളും സംഘർഷങ്ങളും പരിഹരിച്ചതു കണക്കിലെടുത്ത് തനിക്ക് സമാധാനത്തിനുള്ള നൊബേൽ നൽകണമെന്നും താനാണ് ഏറ്റവും യോഗ്യനെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരീന മഷാദോക്കാണ് പുരസ്കാരം സമ്മാനിച്ചത്.
എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായി ട്രംപ്
ന്യൂയോർക്ക്: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കപ്പെടാതിരുന്നതിന് പിന്നാലെ, ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നേരത്തേ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ഇപ്പോൾ, ഇസ്രായേൽ-ഗസ്സ സംഘർഷം അവസാനിച്ചതിന് പിന്നാലെയാണ് പുതിയ അവകാശവാദം.
ഇസ്രായേലിലേക്കുള്ള യാത്രക്കിടെ എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പാകിസ്താൻ-അഫ്ഗാനിസ്താൻ ഏറ്റുമുട്ടൽ പരിഹരിക്കാൻ ശ്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇപ്പോൾ മറ്റൊരു ദൗത്യത്തിലാണെന്നും തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ന് ടോമഹോക് മിസൈൽ നൽകിയേക്കും
വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയാറാകുന്നില്ലെങ്കിൽ യുക്രെയ്നിന് ടോമഹോക് മിസൈൽ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിെന്റ മുന്നറിയിപ്പ്. ഇസ്രായേലിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

