കോമയിൽ 14 മാസം; യു.എസിൽ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരിച്ചു, അവയവങ്ങൾ ദാനം ചെയ്തു
text_fieldsകാലിഫോർണിയ: യു.എസിൽ വാഹനമിടിച്ച് 14 മാസത്തോളമായി കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. മഹാരാഷ്ട്രയിലെ സതരാ ജില്ലയിലെ വഡ്ഗോൺ സ്വദേശി നീലം തനാജി ഷിൻഡെ എന്ന 35കാരിയാണ് മരിച്ചത്. 2025 ഫെബ്രുവരി 14ന് കാലിഫോർണിയയിലെ സാക്രമെൻഡോയിൽവെച്ചായിരുന്നു അപകടം. നീലത്തിനെ ഇടിച്ച വാഹനം നിർത്താതെ പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ നീലം ആശുപത്രിയിൽ അബോധാവസ്ഥയിൽ 14 മാസത്തോളമായി അബോധാവസ്ഥയിലായിരുന്നു.
ശസ്ത്രക്രിയകളും തീവ്ര പരിചരണവും തുടർന്നെങ്കിലും കഴിഞ്ഞ 14 മാസത്തിനിടെ ഒരിക്കൽ പോലും നീലത്തിന് ബോധം തെളിഞ്ഞിരുന്നില്ല. മരണശേഷം നീലത്തിന്റെ അവയവങ്ങൾ ദാനം ചെയ്തു. നീലം ജീവിച്ചിരിക്കുമ്പോൾ തന്നെ അവയവദാനത്തിന് സമ്മതപത്രം എഴുതിക്കൊടുത്തിരുന്നു. ഇതിന്റെ അടിസ്താനത്തിലാണ് മരണശേഷം അവയവങ്ങൾ ദാനം ചെയ്തത്.
അപകടത്തിൽ നീലത്തിന്റെ തലക്കാണ് ഗുരുതര പരിക്കേറ്റത്. കൂടാതെ കാലുകൾക്കും കൈകൾക്കും നെഞ്ചിലും പരിക്കേറ്റിരുന്നു. അപകടത്തിനുശേഷം ഉടൻതന്നെ ഡോക്ടർമാർ തലക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. കൂടാതെ ഭക്ഷണം നൽകുന്ന ട്യൂബിൽ അണുബാധയുണ്ടായതും നീലത്തിന്റെ നില വഷളാക്കി. ആരോഗ്യനില കൂടുതൽ വഷളായതോടെ മാർച്ച് 28ന് വെന്റിലേറ്ററിൽനിന്ന് മാറ്റി. തുടർന്ന് ആരോഗ്യനില മോശമാകുകയും മരിക്കുകയുമായിരുന്നു.
അതേസമയം, മകളുടെ അപകടവാർത്തയറിഞ്ഞ് കാണാൻ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ച പിതാവ് ആനന്ദ് ഷിൻഡെക്ക് മുംബൈയിലെ യു.എസ് കോൺസുലേറ്റിൽ നിന്ന് വിസ അനുവദിച്ചിരുന്നില്ല. തുടർന്ന് രാഷ്ട്രീയ നേതാക്കളുടെയും അധികാരികളുടെയും ഇടപെടലുകളെ തുടർന്ന് നീലത്തിന്റെ പിതാവിനും സഹോദരനും വിസ അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

