പശ്ചിമേഷ്യൻ യുദ്ധം തുടർന്നാൽ 4.5 കോടി ജനങ്ങൾ കൊടും പട്ടിണിയിലാകുമെന്ന് യു.എൻ
text_fieldsയുനൈറ്റഡ് നാഷൻസ്: പശ്ചിമേഷ്യൻ യുദ്ധം ജൂൺ വരെ നീളുകയാണെങ്കിൽ ലോകത്ത് അഞ്ചു കോടിയോളം പേർ കൂടി കടുത്ത പട്ടിണിയിലേക്ക് തള്ളപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധത്തെത്തുടർന്നുണ്ടാകുന്ന വിലക്കയറ്റവും ഭക്ഷ്യ വിതരണത്തിലെ തടസ്സങ്ങളും ആഗോള ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ കാൾ സ്കൗ മുന്നറിയിപ്പ് നൽകി. ലോകരാജ്യങ്ങൾ തങ്ങളുടെ ഫണ്ട് പ്രതിരോധ ആവശ്യങ്ങൾക്കായി വകമാറ്റുന്നത് ലോകഭക്ഷ്യ പദ്ധതിയുടെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം തുടങ്ങിയ ശേഷം ചരക്കുനീക്കത്തിന് 18 ശതമാനം അധികച്ചെലവ് വന്നതായും മാനുഷിക സഹായങ്ങൾക്കുള്ള പ്രധാന മാർഗങ്ങൾ അടഞ്ഞതായും ഡബ്ല്യു.എഫ്.പി ചൂണ്ടിക്കാണിച്ചു.
ആഭ്യന്തര യുദ്ധം തകർക്കുന്ന സുഡാനിലെയും ഗസ്സയിലെയും അവസ്ഥയും ഭയാനകരമാണ്. ഇറാൻ ആക്രമണത്തിന്റെ പേരിൽ രണ്ടാഴ്ചയായി ഇസ്രായേൽ അടച്ചിട്ടിരുന്ന റഫ അതിർത്തി ഭാഗികമായി തുറന്നെങ്കിലും ആവശ്യമായ സഹായങ്ങൾ ലഭ്യമാകുന്നില്ല. പ്രതിദിനം 600 ട്രക്കുകൾ ആവശ്യമുള്ളിടത്ത് വെറും 200 ട്രക്കുകൾ മാത്രമാണ് ഗസ്സയിലേക്ക് പ്രവേശിക്കുന്നത്.
സുഡാനിലെ പകുതിയോളം വരുന്ന 2.1 കോടി ജനത കടുത്ത പട്ടിണിയിലാണെന്നും ഡബ്ല്യു.എഫ്.പി റിപ്പോർട്ടുകൾ പറയുന്നു. സുഡാനിലെ സൈന്യവും പാരാമിലിട്ടറി വിഭാഗവും തമ്മിലുള്ള പോരാട്ടം മൂലം ദുരിതാശ്വാസ പ്രവർത്തകർക്ക് പലയിടങ്ങളിലും എത്താൻ കഴിയുന്നില്ല. ആവശ്യമായ ഫണ്ട് ലഭിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ സുഡാനിലേക്കുള്ള സഹായങ്ങൾ പൂർണമായും നിലക്കുമെന്നും യു.എൻ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

