ഫലസ്തീനികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവം; ആരോപണവിധേയയായ അഭിഭാഷക രാജിവെച്ചു
text_fieldsതെൽ അവീവ്: ഇസ്രായേൽ പ്രതിരോധസേനയുടെ മുതിർന്ന അഭിഭാഷക മേജർ ജനറൽ യിഫാത് തോമർ യെരുഷാൽമി പദവി രാജിവെച്ചു. ഫലസ്തീൻ യുവാവിനെ ഇസ്രായേൽ സൈനികർ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ ആരോപണവിധേയയായതിന് പിന്നാലെയാണ് രാജി. കഴിഞ്ഞ വർഷമാണ് ഇസ്രായേൽ സൈനികർ ഫലസ്തീനികളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
സംഭവത്തിന് പിന്നാലെ ഇസ്രായേൽ പൊലീസ് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് അവർ ഐ.ഡി.എഫിൽ നിന്നും അവധിയിൽ പോകുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ യെരുഷാൽമിയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് അവർ രാജിക്കത്ത് സമർപ്പിച്ചത്. ഐ.ഡി.എഫ് മേധാവി ലഫ്റ്റനന്റ് ജനറൽ ഇയാൽ സാമിറിന് മുമ്പാകെയാണ് രാജിക്കത്ത് നൽകിയത്.
കൂടിക്കാഴ്ചക്കിടെ താനാണ് വിഡിയോ പുറത്തുവിട്ടതെന്ന് യെരുഷാൽമി സമ്മതിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, യെരുഷാൽമിയെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, പ്രതിരോധമന്ത്രിക്ക് അതിനുള്ള അധികാരമെന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇസ്രായേലിൽ സൈനിക സേവനത്തിനെതിരെ ലക്ഷങ്ങൾ തെരുവിലിറങ്ങി; വൻ സംഘർഷം, ഒരാൾ മരിച്ചു
ജറുസലേം: ഇസ്രായേലിൽ നിർബന്ധിത സൈനിക സേവനത്തിനെതിരെ വൻ പ്രതിഷേധവുമായി അതീവ യാഥാസ്ഥിതിക ജൂത വിഭാഗമായ ഹരേദികൾ തെരുവിലിറങ്ങി. ‘ദലക്ഷം പേരുടെ പ്രതിഷേധം’ എന്ന പേരിൽ നടന്ന പരിപാടി സംഘർഷത്തിലും ഒരു യുവാവിന്റെ മരണത്തിലും കലാശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ജറുസലേമിന്റെ പ്രവേശന കവാടം തടസ്സപ്പെടുത്തിക്കൊണ്ട് രണ്ട് ലക്ഷത്തിലേറെ ഹരേദികളാണ് പ്രതിഷേധത്തിൽ അണിനിരന്നത്.
പ്രകടനം കാണാൻ ബഹുനില കെട്ടിടത്തിൽ കയറിനിന്ന യുവാവ് ദുരൂഹസാഹചര്യത്തിൽ വീണുമരിച്ചു. മെനാഹേം മെൻഡൽ ലിറ്റ്‌സ്‌മാൻ എന്ന 20കാരനാണ് മരിച്ചത്. ഇയാളുടെ മരണം ആത്മഹത്യയാണോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരമധ്യത്തിലെ പണിതീരാത്ത കെട്ടിടത്തിൽനിന്നാണ് യുവാവ് വീണത്. മരണവാർത്ത പരന്നതോടെ സംഘാടകർ പ്രതിഷേധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും സുരക്ഷിതമായി പിരിഞ്ഞുപോകാൻ പങ്കെടുത്തവരോട് ആവശ്യപ്പെടുകയും ചെയ്തു.
പരിപാടി അവസാനിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രാർത്ഥനാ റാലി എന്ന നിലയിലാണ് പ്രതിഷേധം പ്രഖ്യാപിച്ചതെങ്കിലും ഏകദേശം 2,00,000 പേരടങ്ങുന്ന ജനക്കൂട്ടത്തിൽ ചിലർ അക്രമാസക്തരായി. ചിലർ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ തത്സമയ സംപ്രേക്ഷണത്തിനിടെ വെള്ളക്കുപ്പികളും മറ്റ് വസ്തുക്കളും എറിയുകയും വഴിയാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തോടെയാണ് റിപ്പോർട്ടിങ് തുടർന്നത്.
സമരക്കാരെ പിരിച്ചുവിടാൻ ബലംപ്രയോഗിച്ചത് പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചു. പ്രതിഷേധം അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടും നൂറുകണക്കിന് യുവാക്കൾ നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ലിറ്റ്‌സ്‌മാൻ വീണു മരിച്ച സ്ഥലത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

