സഖ്യകക്ഷികളുടെ ആവശ്യം തള്ളി ബൈഡൻ; ആഗസ്റ്റ് 31നു ശേഷം അമേരിക്കൻ സൈന്യം അഫ്ഗാനിൽ തങ്ങില്ല
text_fieldsകാബൂൾ: ആഗസ്റ്റ് 31നകം അമേരിക്കൻ പൗരന്മാരെയും അവർക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളെയും നാട്ടിലെത്തിക്കുന്ന ദൗത്യം പൂർത്തിയാക്കുന്നതോടെ യു.എസ് സൈനിക സാന്നിധ്യം അഫ്ഗാനിസ്താനിൽ അവസാനിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. അതുകഴിഞ്ഞും സൈന്യത്തെ നിലനിർത്തണമെന്ന സഖ്യകക്ഷികളുടെ ആവശ്യം ബൈഡൻ തള്ളി.
നിലവിൽ ഒഴിപ്പിക്കൽ അടുത്ത ചൊവ്വാഴ്ചക്കകം പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. പരമാവധി നേരത്തെയായാൽ അത്രക്ക് നല്ലത്. അധികമായി വരുന്ന ഓരോ ദിവസവും ബാധ്യത കൂട്ടും. അതേ സമയം, താലിബാൻ സഹകരണത്തെ ആശ്രയിച്ചാകും നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തിയാക്കലെന്നും ബൈഡൻ പറഞ്ഞു. വിമാനത്താവളത്തിൽ എത്തിപ്പെടുന്ന വഴികൾ അടച്ചിടുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 14നു ശേഷം ഇതുവരെ വിവിധ രാജ്യക്കാരായ 70,700 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഇപ്പോഴും അമേരിക്കക്കാർ അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കാബൂളിനു പുറത്തെ പ്രവിശ്യകളിലുള്ളവർക്കാണ് വിമാനത്താവളത്തിൽ എത്തിപ്പെടാൻ പ്രയാസം നേരിടുന്നത്.
താലിബാനുമായി യു.എസ് സർക്കാർ ഒപ്പുവെച്ച കരാർ പ്രകാരം 31നകം എല്ലാ സൈനികരെയും പിൻവലിക്കണം. കാബൂൾ വിമാനത്താവളത്തിലും സൈനിക സാന്നിധ്യമുണ്ടാകരുത്. നിലവിൽ വിമാനത്താവളം യു.എസ് സൈനിക നിയന്ത്രണത്തിലാണ്.
യു.എസ് സൈന്യത്തെ പിൻവലിക്കുന്നത് ദീർഘിപ്പിക്കാനാവശ്യപ്പെട്ട് ഇന്നലെ ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ് എന്നിവരടങ്ങിയ ജി7 ഉച്ചകോടി ചേർന്നിരുന്നു.
നിലവിൽ വിദേശികളെ ഒഴിപ്പിക്കുന്നതിന് താലിബാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. അഫ്ഗാനികൾ പോകാൻ അനുവദിക്കില്ലെന്നും താലിബാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.