ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ അരാക്ക് റിയാക്ടറിന് തകരാർ സംഭവിച്ചെന്ന് ഐ.എ.ഇ.എ; 'വികിരണ ഭീഷണി ഇല്ല'
text_fieldsതെഹ്റാൻ: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ ആണവ നിലയമായ അരാക്കിലെ ഖൂൻദാബ് ഹെവി വാട്ടർ റിസർച് റിയാക്ടറിന് തകരാർ സംഭവിച്ചതായാണ് വിലയിരുത്തലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ). ഡിസ്റ്റിലേഷൻ യൂണിറ്റിന് ഉൾപ്പെടെ തകരാർ സംഭവിച്ചിട്ടുണ്ട്. നിലയം പ്രവൃത്തിക്കാത്തതിനാലും നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലായതിനാലും ആണവ വസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നും അതിനാൽ വികിരണ ഭീഷണിയില്ലെന്നും ഐ.എ.ഇ.എ മേധാവി റഫേൽ ഗ്രോസ്സി പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ നിലയത്തിന് തകരാർ സംഭവിച്ചത് ആദ്യഘട്ടത്തിൽ പ്രത്യക്ഷത്തിൽ മനസ്സിലായിരുന്നില്ല. പിന്നീട് ഏജൻസി നടത്തിയ വിശദമായ വിശകലനത്തിലാണ് സുപ്രധാന കെട്ടിടത്തിലുൾപ്പെടെ തകരാർ സംഭവിച്ചതായി കണ്ടെത്തിയത് -ഐ.എ.ഇ.എ പറഞ്ഞു. റിയാക്ടറിന്റെ കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും അവിടെ പ്ലൂട്ടോണിയം ഉൽപ്പാദനം നടക്കുന്നുവെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു.
സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്നലെയാണ് അരാക്ക് ഘനജല റിയാക്ടറിൽ ഇസ്രായേൽ ആക്രമണം നടത്തിയത്. ഈ കേന്ദ്രം ആക്രമിക്കുമെന്ന് വ്യാഴാഴ്ച രാവിലെ ഇസ്രായേൽ മുന്നറിയിപ്പ് നൽകുകയും പൊതുജനങ്ങൾ പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെടുകയുംചെയ്തിരുന്നു.
ഇറാൻ തലസ്ഥാനമായ തെഹ്റാനിൽനിന്ന് ഏകദേശം 280 കി.മീറ്റർ അകലെ, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന അരാക്ക് ന്യൂക്ലിയർ കോംപ്ലക്സിലാണ് ഘനജല റിയാക്ടർ പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്ന് ഘനജല ഉൽപാദന പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്. ഈ പ്ലാന്റിൽനിന്നുള്ള ഘനജലം ആണവ റിയാക്ടറുകളെ തണുപ്പിക്കാൻ സഹായിക്കുന്നു. ഈ റിയാക്ടറിൽ ഉപോൽപന്നമായി ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉൽപാദിപ്പിക്കുന്നുണ്ട്. ഇത് ആണവായുധങ്ങളിൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് വിമർശനം.
ഇറാൻ ആണവായുധം നിർമിക്കാൻ തീരുമാനിച്ചാൽ, യുറേനിയം സമ്പുഷ്ടമാക്കാതെ തന്നെ ആണവബോംബ് വികസിപ്പിക്കാൻ പ്ലൂട്ടോണിയം അവരെ സഹായിക്കും എന്നതിനാൽ അന്താരാഷ്ട്ര സമൂഹം അരാക്ക് റിയാക്ടറിനെക്കുറിച്ച് ആശങ്കാകുലരാണ്. 1990കളിൽ നിരവധി ആണവ വിതരണക്കാർ അവരുടെ അഭ്യർഥന നിരസിച്ചതിനെത്തുടർന്ന് 2003ലാണ് ഇറാൻ രഹസ്യമായി ഘനജല ഗവേഷണ റിയാക്ടർ വികസിപ്പിക്കാൻ തുടങ്ങിയത്.
റിയാക്ടർ പുനഃസ്ഥാപിച്ച് ആണവായുധ വികസനത്തിനായി ഉപയോഗിക്കുന്നത് തടയുന്നതിനാണ് ആക്രമണമെന്ന് ഇസ്രായേൽ പറയുന്നു. അതേസമയം, ഘനജല റിയാക്ടർ സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാന്റെ വാദം. ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് ഐ.എ.ഇ.എ, ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷണ ഏജൻസി എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര ഏജൻസികൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടുവരികയാണ്.
അതേസമയം, ഇറാൻ ആണവായുധം നിർമിക്കുന്നത് സംബന്ധിച്ച വിവരമൊന്നുമില്ലെന്ന് ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇസ്രായേലിന് അന്യായമായ ആക്രമണം നടത്താൻ കളമൊരുക്കിയതിനുശേഷം ഇപ്പോൾ ഇത് പറയുന്നതിൽ അർഥമില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.
ഇറാൻ ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഴിഞ്ഞയാഴ്ച ഇസ്രായേൽ ആക്രമണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

