പനാമയിൽ 1000 വർഷം പഴക്കമുളള ശവകുടീരത്തിൽ കണ്ടെത്തിയത് മനുഷ്യാസ്ഥികൂടവും സ്വർണവും
text_fieldsപനാമസിറ്റി: പനാമയിൽ മനുഷ്യന്‍റെ അസ്ഥികൂടങ്ങളും സ്വർണാഭരണങ്ങളും മൺപാത്രങ്ങളും അടങ്ങിയ 1000 വർഷം പഴക്കമുള്ള ശവകുടീരം പുരാവസ്തു ഗവേഷകർ കണ്ടെത്തി. പനാമ സിറ്റിയിൽനിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നാറ്റ ജില്ലയിലെ എൽ കാനോ സൈറ്റിലാണ് ശവകുടീരം കണ്ടെത്തിയത്. രണ്ട് പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് ഖനനം നടന്ന് കൊണ്ടിരിക്കുകയാണ്.
സ്വർണവും മറ്റ് പരമ്പരാഗത രൂപങ്ങൾ കൊണ്ടും അലങ്കരിച്ച മൺപാത്രങ്ങളാൽ ചുറ്റപ്പെട്ട നിലയിലായിരുന്നു അസ്ഥികൂട അവശിഷ്ടങ്ങൾ. അതിനാൽ ഈ ശവകുടീരത്തിൽ അടക്കം ചെയ്തിരിക്കുന്നത് സമൂഹത്തിൽ ഉയർന്ന പദവിയുള്ള വ്യക്തിയാണെന്ന് ഗവേഷകർ കരുതുന്നു. ശവകുടീരത്തിൽനിന്ന് രണ്ട് വളകൾ, രണ്ട് കമ്മലുകൾ, വവ്വാലുകളുടെയും മുതലകളുടെയും രൂപങ്ങൾ കൊത്തിയ പെക്റ്ററൽ ആഭരണങ്ങൾ (നെഞ്ചിൽ ധരിക്കുന്ന അലങ്കാര പണികളോടുകൂടിയ വലിയ ആഭരണം) എന്നിവ കണ്ടെത്തി.
എ.ഡി 800നും 1000നും ഇടയിലാണ് ശവകുടീരം നിർമിച്ചതെന്ന് പുരാവസ്തു ഗവേഷക ജൂലിയ മായോ വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. സമാനമായ ഒമ്പത് ശവകുടീരങ്ങളും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എട്ടാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിൽ പനാമയുടെ മധ്യ പ്രവിശ്യകളിൽ വസിച്ചിരുന്ന പ്രീ-ഹിസ്പാനിക് കാലഘട്ടത്തിലെ ജനതയുടെ സംസ്കാരത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഈ കണ്ടെത്തൽ വലിയ അറിവുകൾ നൽകുന്നു.
പനാമയുടെ സാംസ്കാരിക മന്ത്രാലയം കണ്ടെത്തലിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. മധ്യ അമേരിക്കൻ രാജ്യങ്ങളിലെ പുരാതന സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ ഇത് വലിയ സഹായമാകുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ മേഖലയിൽ ഖനനം നടക്കുന്നുണ്ടെങ്കിലും സ്വർണ ശേഖരത്തോട് കൂടിയ ഇത്തരം കണ്ടെത്തലുകൾ അപൂർവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

