150 വിമാനങ്ങൾ, ഏഴ് സ്ഫോടനങ്ങൾ; മദുറോയെ പിടികൂടിയത് 30 മിനിറ്റിനുള്ളിൽ
text_fieldsവാഷിങ്ടൺ: വെനിസ്വേലയിലെ ഏറ്റവും സുരക്ഷിതമായ വസതിയിൽനിന്ന് പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യു.എസ് സൈന്യം പിടികൂടിയത് ഇരുട്ടിന്റെ മറവിൽ നടത്തിയ അപൂർവ സൈനിക നീക്കത്തിലൂടെ. ഇരട്ടുമൂടിയതും മാരകവും എന്നാണ് സൈനിക നീക്കത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ, ഏറെ അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് സൈന്യത്തിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനായ ജനറൽ ഡാൻ കെയ്ൻ യു.എസ് ഓപറേഷനെ കുറിച്ച് വെളിപ്പെടുത്തിയത്. അമേരിക്കക്ക് മാത്രം ചെയ്യാൻ കഴിയുന്ന ധീരമായ പ്രവൃത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
മാസങ്ങളോളം നീണ്ട പഠനത്തിനും പരിശീലനത്തിനും ശേഷമാണ് യു.എസ് സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തത്. ജനുവരി ഒന്ന് രാത്രി 10.46ന് സൈനിക നീക്കത്തിന് ട്രംപ് അനുമതി നൽകി. വ്യോമ, കര, നാവിക, ബഹിരാകാശ, ഇന്റലിജൻസ് വിഭാഗങ്ങൾ ഒരുമിച്ചുചേർന്നായിരുന്നു നീക്കം. അമേരിക്കൻ ചരിത്രത്തിൽ തന്നെ അപൂർവമായി മാത്രമേ ഇത്രയും സംയുക്തമായ നീക്കം നടന്നത്. എഫ്-22, എഫ്-35, എഫ്-18, ഇഎ-18, ഇ-2, ബി-1 തുടങ്ങിയ യുദ്ധ വിമാനങ്ങളും സഹായത്തിന് മറ്റു വിമാനങ്ങളും ഉണ്ടായിരുന്നു. മാത്രമല്ല, നിരവധി ഡ്രോണുകൾ പറത്തി മദുറോയുടെ വസതിയിലെ തത്സമയ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. സി.ഐ.എ, എൻ.എസ്.എ, എൻ.ജി.എ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹകരണവും സംഭാവനയുമാണ് ഏറ്റവും ഗുണം ചെയ്തതെന്ന് കെയ്ൻ പറഞ്ഞു.
പ്രാദേശിക സമയം പുലർച്ച 2.01 ഓടെയാണ് യു.എസ് സൈന്യം വെനസ്വേലൻ തലസ്ഥാനമായ കറാക്കാസിലെ മദുറോയുടെ വസതിയുടെ വളപ്പിന് മുകളിലെത്തിയത്. അതിവേഗത്തിലും കൃത്യതയോടെയും നിലത്തിറങ്ങിയ സൈന്യം ആദ്യം ചെയ്തത് മദുറോയുടെ സുരക്ഷ സൈന്യത്തെ തുടച്ചുമാറ്റുകയാണ്. ഒരു കോട്ട പോലെ പ്രവർത്തിക്കുന്ന കൊട്ടാര സദൃശ്യമായ വസതിയിൽ കനത്ത സംരക്ഷണത്തിലാണ് മദുറോ കഴിഞ്ഞിരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. ഈ ഭവനത്തിന്റെ പൂർണ രൂപം നിർമിച്ച് സൈന്യം പരിശീലനം നടത്തിയിരുന്നു. ആവശ്യമെങ്കിൽ അതിസുരക്ഷ മുറികൾ തകർക്കാനുള്ള ഉപകരണങ്ങളും സൈന്യത്തിനുണ്ടായിരുന്നു. എന്നാൽ, അതിന്റെയൊന്നും ആവശ്യം വേണ്ടിവന്നില്ല. വെറും അരമണിക്കൂറിനുള്ളിൽ മദുറോയെ സൈന്യം പിടികൂടി. ഇതിനിടെ ഏഴോളം സ്ഫോടനങ്ങൾ കറാക്കാസിൽ കേട്ടതായാണ് വിവരം.
മദുറോയെ സുരക്ഷിതമായി രാജ്യത്തിന് പുറത്തെത്തിക്കുകയായിരുന്നു സൈനിക നീക്കത്തിന്റെ സുപ്രധാന ലക്ഷ്യം. ഇതിനായി 150 ഓളം വിമാനങ്ങൾ വ്യത്യസ്ത ഭാഗങ്ങളിൽനിന്ന് പറന്നുയർന്നു. പരസ്പര ധാരണയോടെയും സഹകരണത്തോടെയുമായിരുന്നു നടപടി. ഏതെങ്കിലുമൊരു ഘട്ടത്തിൽ ചെറിയൊരു പാകപ്പിഴ സംഭവിച്ചിരുന്നെങ്കിൽ മിഷൻ പൂർണമായും പരാജയപ്പെടുമായിരുന്നെന്ന് കെയ്ൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

