ചുറ്റുമുള്ളതെല്ലാം കുത്തൊഴുക്കിൽ പെട്ടപ്പോൾ ആ ഒരൊറ്റ കെട്ടിടം മാത്രം അതിജീവിച്ചു: വൈറലായി നേപ്പാൾ പ്രളയത്തെ അതിജീവിച്ച വീട്: കാരണമിതാണ്
text_fieldsകാഠ്മണ്ഡു: അപ്രതീക്ഷിതമായി പാഞ്ഞെത്തിയ പ്രളയ ജലത്തിൽ ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം കുത്തിയൊലിച്ച് പോയപ്പോൾ കൂട്ടത്തിൽ തകരാതെ പിടിച്ചുനിന്ന നേപ്പാളിലെ ഒരു കെട്ടിടത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ചുറ്റുമുള്ളതെല്ലാം തകർന്നു തരിപ്പണമായിട്ടും ഈ വീടിന് മാത്രം എങ്ങനെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു? അതാണ് ഉയരുന്ന ചോദ്യം.
ചെളിവെള്ളവും അവശിഷ്ടങ്ങളും തകർന്ന ഭിത്തികളും വാഹനങ്ങളും നിറഞ്ഞ ഒരിടത്താണ് നീല കലർന്ന പച്ച നിറത്തിലുള്ള ഈ വീട് നിലകൊള്ളുന്നത്. വീടിന്‍റെ ബാൽക്കണിയിൽ നിന്ന് മൂന്ന് പേർ പ്രളയജലം ശക്തിയായി ഒഴകിയെത്തുന്നത് ആശങ്കയോടെ നോക്കിക്കാണുന്നത് വിഡിയോയിൽ കാണാം. വീടിന്‍റെ താഴത്തെ നിലയിലൂടെ പ്രളയജലം ഇരച്ചുകയറിയെങ്കിലും കതകുകളും ജനലുകളും ഒഴിച്ചാൽ ഗുരുതരമായ മറ്റ് ഘടനാപരമായ തകരാറുകൾ ഒന്നും തന്നെ വീടിന് സംഭവിച്ചിട്ടില്ല.
ചെളിവെള്ളത്തിൽ ഒലിച്ചുപോകാതെ ഈ വീട് രക്ഷപ്പെട്ടത് കൃത്യമായ സ്മാർട്ട് എൻജിനീയറിങ് കാരണമാണെന്ന് 'ആർക്കിടെക്ചർ പ്രസന്റേഷൻ' എന്ന എക്സ് അക്കൗണ്ട് പറയുന്നു. ഈ വിശകലനപ്രകാരം, നേപ്പാളിലെ ഹിമാലയൻ താഴ്വരകളിലെ ഭൂരിഭാഗം വീടുകളും റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഫ്രെയിമുകളില്ലാതെ കല്ല് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. അത്തരം നിർമിതികൾക്ക് മുകളിൽ നിന്നുള്ള ഭാരം താങ്ങാൻ സാധിക്കുമെങ്കിലും, വെള്ളവും അവശിഷ്ടങ്ങളും സൃഷ്ടിക്കുന്ന തിരമാല പോലെയുള്ള വശങ്ങളിലെ സമ്മർദ്ദങ്ങളെ പ്രതിരോധിക്കാൻ അവ ദുർബലമാണ്. ശക്തമായ സമ്മർദ്ദം ഉണ്ടാകുമ്പോൾ അവ പെട്ടെന്ന് ഉള്ളിലേക്ക് തകർന്നു വീഴുകയും ചെയ്യും.
എന്നാൽ വിഡിയോയിൽ കാണുന്ന വീട് വ്യത്യസ്തമായിരുന്നു. വീടിന് ഒരു റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഫ്രെയിം ഉണ്ടായിരുന്നു. അതിൽ സ്റ്റീൽ കമ്പികൾ (rebar) കോളങ്ങളും ബീമുകളും അടിത്തറയും ഒരൊറ്റ ദൃഢമായ ചട്ടക്കൂടായി ബന്ധിപ്പിച്ചിരുന്നു. അവശിഷ്ടങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായപ്പോൾ ഭിത്തികൾ ആഘാതം നേരിട്ട് തകരുന്നതിന് പകരം ഈ ഫ്രെയിമിന് സമ്മർദ്ദം ആഗിരണം ചെയ്ത് അടിത്തറയിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
പ്രളയജലത്തിന്‍റെ പ്രധാന ഒഴുക്കിന് അല്പം മാറിയാണ് വീട് സ്ഥിതി ചെയ്തിരുന്നത് എന്നതും പ്രളയ ജലത്തെ അതിജീവിക്കാൻ സഹായകമായി. വീടിനു ചുറ്റും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളും ചെളിയും പിന്നീട് വന്ന കുത്തൊഴുക്കിനെ വീടിന്‍റെ ഭാഗത്തേക്ക് വരാതെ വഴിതിരിച്ചുവിടാൻ സഹായിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

