'ആക്രമണം നിർത്തണം, അല്ലെങ്കിൽ ഇസ്രായേൽ തകരും'; വെടിനിർത്തൽ കരാർ തള്ളി ഹിസ്ബുല്ല
text_fieldsബൈറൂത്: ഇസ്രായേലും ലബനാൻ സർക്കാരും തമ്മിലുണ്ടാക്കിയ ഏറ്റവും പുതിയ വെടിനിർത്തൽ കരാർ പൂർണ്ണമായി തള്ളി ഹിസ്ബുല്ല. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചെങ്കിലും ലബനാനിൽ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യു.എസ് മുൻകൈയെടുത്തുണ്ടാക്കിയ പുതിയ വെടിനിർത്തൽ കരാർ വെറും ‘പ്രഹസനമാണെന്ന്’ ഹിസ്ബുല്ല തലവൻ നയീം ഖാസിം പ്രസ്താവിച്ചു.
ലബനാനിലെ ബോംബാക്രമണം അവസാനിപ്പിക്കാത്തപക്ഷം ഇസ്രായേൽ തങ്ങളുടെ പോരാളികളുടെ ലക്ഷ്യമായി തുടരുമെന്നും ലബനാനിൽ നിന്ന് ഇസ്രായേൽ സൈന്യം സമ്പൂർണ്ണമായി പിൻവാങ്ങണമെന്ന് സംഘടന ആവശ്യപ്പെട്ടു. പുതിയ കരാർ പ്രകാരം ആക്രമണങ്ങൾക്കിടയിലും ഹിസ്ബുല്ല പോരാളികൾ തെക്കൻ ലബനാൻ വിട്ടൊഴിയണമെന്ന വ്യവസ്ഥ ‘‘ശത്രുവിന്റെ ലക്ഷ്യങ്ങൾക്ക് മുന്നിലുള്ള കീഴടങ്ങലും പരാജയവുമാണ്’’ എന്ന് ടെലിവിഷനിലൂടെ പുറത്തുവിട്ട സന്ദേശത്തിൽ ഹിസ്ബുല്ല നേതാവ് വ്യക്തമാക്കി.
"ആക്രമണങ്ങൾ അവസാനിപ്പിക്കുക, വെടിനിർത്തൽ നടപ്പാക്കുക, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക എന്നിവ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അധിനിവേശം തുടരുന്നിടത്തോളം കാലം പ്രതിരോധം അവസാനിപ്പിക്കുമെന്ന് ഞങ്ങൾ ഒരു കക്ഷിക്കും ഉറപ്പ് നൽകിയിട്ടില്ല." ഹിസ്ബുല്ല മേധാവി പറഞ്ഞു.
ഇസ്രായേലുമായി നേരിട്ട് നടത്തുന്ന ചർച്ചകൾ അപമാനവും പ്രഹസനവുമാണെന്ന് വിശേഷിപ്പിച്ച നയീം ഖാസിം, ചർച്ചകളിൽ നിന്ന് ഭരണകൂടം പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇസ്രായേലിന് വീണ്ടും കൊന്നൊടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതാകരുത് വെടിനിർത്തലെന്നും അത് സമഗ്രമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളുടെ ഗ്രാമങ്ങൾ ബോംബാക്രമണത്തിലൂടെ തകർക്കപ്പെടുകയും ജനങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്നിടത്തോളം കാലം ഇസ്രായേലിലെ ജനവാസ മേഖലകളും സുരക്ഷിതമായിരിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കരാർ ചർച്ചകൾക്കിടയിലും ഇസ്രായേൽ നടത്തിയ പുതിയ ആക്രമണങ്ങളിൽ ലബനാനിൽ നാല് പേർ കൂടി കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചു.വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്കിടയിലും മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

