‘ഹിസ്ബുല്ല ഇസ്രായേലിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിലെ ‘തകരാത്ത പാറ’- പ്രകീർത്തിച്ച് ഇറാൻ പരമോന്നത നേതാവ്
text_fieldsതെഹ്റാൻ: ലബനാനിലെ ഹിസ്ബുല്ലയെ പ്രകീർത്തിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ. ഹിസ്ബുല്ല സെക്രട്ടറി ജനറൽ ശൈഖ് നഈം ഖാസിമും പോരാളികളും അയച്ച കത്തിന് നൽകിയ മറുപടിയിലാണ് എക്സിലൂടെ പരമോന്നത നേതാവ് ഇറാന്റെ ആവർത്തിച്ചുള്ള പിന്തുണയും പ്രശംസ വാക്കുകളും ചൊരിഞ്ഞത്. ഹിസ്ബുല്ല പോരാളികളുടെ ക്ഷമയെയും ത്യാഗത്തെയും പ്രകീർത്തിച്ച അദ്ദേഹം, ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പിന്റെ മുൻനിരയിലെ ‘തകരാത്ത പാറ’ എന്നാണ് ഹിസ്ബുല്ലയെ വിശേഷിപ്പിച്ചത്.
‘ജിഹാദും ചെറുത്തുനിൽപ്പും അല്ലാതെ മുന്നോട്ട് മറ്റൊരു വഴിയില്ല’- ഖാംനഈ വ്യക്തമാക്കി. തുടർച്ചയായ ചെറുത്തുനിൽപ്പ് സത്യത്തിന് വേണ്ടി പോരാടുന്നവർക്ക് ആത്യന്തികമായി ദൈവിക വിജയം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുല്ലയെയും ലബനാന്റെ പ്രാദേശിക സമഗ്രതയെയും സംരക്ഷിക്കുന്നത് ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ തന്ത്രപരമായ ഉത്തരവാദിത്തമായാണ് കാണുന്നത്. അമേരിക്ക അടിച്ചേൽപ്പിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിലും ലബനാനുനേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് ഉൾപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെക്കൻ ലബനാനിലെ ജനങ്ങളുടെ പിന്തുണയെ പ്രശംസിച്ച ഖാംനഈ, കൊല്ലപ്പെട്ട മുൻ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസറുല്ലക്കും മറ്റ് ചെറുത്തുനിൽപ്പ് കമാൻഡർമാർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. പോരാളികൾ ഹിസ്ബുല്ലയെ ഒരു ‘ചെറു തൈയിൽ’നിന്ന് ‘വലിയ വൃക്ഷമായിൻ വളർത്തിയെടുത്തുവെന്നും ഇസ്‍ലാമിക ലോകത്താകമാനം ലബനാന് അന്തസ്സ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് തെഹ്‌റാന്റെ രാഷ്ട്രീയവും ആശയപരവുമായ പിന്തുണ ഉറപ്പിച്ചുപറഞ്ഞുകൊണ്ട് ഇറാന്റെ പരമോന്നത നേതാവിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ഇറാനെതിരായ തുടർച്ചയായ സൈനിക നീക്കങ്ങൾ നിർത്തിവെക്കാൻ കാരണം യു.എസിന്റെ മിസൈൽ ശേഖരം കുറഞ്ഞതിനാലാണെന്ന റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് എത്തി. യുഎസിന്റെ കൈവശം ആവശ്യത്തിലധികം ആയുധങ്ങളും വെടിമരുന്നുകളുമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
'ദി വാൾ സ്ട്രീറ്റ് ജേണലിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ലോകത്തിലെ മറ്റാരെക്കാളും കൂടുതൽ ആയുധങ്ങൾ യുഎസിന്റെ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇറാൻ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ പേട്രിയറ്റ് മിസൈലുകൾ, ടോമഹോക്ക് ലാൻഡ്-അറ്റാക്ക് മിസൈലുകൾ, ഇന്റർസെപ്റ്ററുകൾ എന്നിവ വൻതോതിൽ ഉപയോഗിക്കുന്നത് യു.എസിന്റെ മിസൈൽ ശേഖരത്തെ ബാധിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ, സി.എൻ.എൻ എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള സംഘർഷത്തിൽ പെന്റഗൺ ഇതുവരെ 1,200-ലധികം പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ചുകഴിഞ്ഞു.
ഇത് യു.എസിന്റെ മിസൈൽ ശേഖരത്തിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്. ജോർഡൻ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് സൈനികരെയും താവളങ്ങളെയും സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമായ പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളും മറ്റ് വെടിമരുന്നുകളും അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.എന്നാൽ ആയുധ ക്ഷാമം സൈന്യത്തെ ബാധിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

