ക്രൂയിസ് കപ്പലിൽ ഹന്താവൈറസ് ഭീതി; അമേരിക്കൻ, ഫ്രഞ്ച് പൗരമാർക്കും രോഗബാധ സ്ഥിരീകരിച്ചു
text_fieldsപാരീസ്: എം.വി.ഹോണ്ടിയസ് എന്ന ആഡംബര ക്രൂയിസ് കപ്പലിൽ നിന്ന് ഒഴിപ്പിച്ച രണ്ട് യാത്രക്കാർക്ക് കൂടി മാരകമായ ഹന്താവൈറസ് ബാധ സ്ഥിരീകരിച്ചു. സ്പെയിനിലെ കാനറി ദ്വീപുകളിൽ നിന്ന് സ്വദേശത്തെക്ക് മടക്കിയയച്ച ഒരു ഫ്രഞ്ച് പൗരനും ഒരു അമേരിക്കൻ പൗരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് .
സ്പെയിനിലെ ടെനറിഫിൽ നിന്ന് പാരീസിലേക്കുള്ള പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടയിലാണ് ഫ്രഞ്ച് സ്വദേശിനിക്ക് കടുത്ത രോഗലക്ഷണങ്ങൾ പ്രകടമായത്. ആരോഗ്യനില വഷളായതിനെ തുടർന്ന് പാരീസിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതിരുന്ന അമേരിക്കൻ പൗരന്റെ പിസിആർ പരിശോധനാ ഫലങ്ങളും പോസിറ്റീവാണ്.
കപ്പലിൽ പടർന്നുപിടിച്ച വൈറസ് ബാധ മൂലം ഇതുവരെ മൂന്ന് പേർ മരിച്ചു. ഒരു ഡച്ച് ദമ്പതികളും ഒരു ജർമ്മൻ സ്ത്രീയുമാണ് മരിച്ചത്. ദക്ഷിണ അമേരിക്കയിൽ സാധാരണയായി കണ്ടുവരുന്ന 'ആൻഡീസ് വൈറസ്' ആണ് ഈ ദുരന്തത്തിന് പിന്നിലെന്ന് ശാസ്ത്രജ്ഞർ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
സാധാരണ ഹന്താവൈറസുകൾ എലികളിൽ നിന്നും മറ്റ് ജീവികളിൽ നിന്നുമാണ് മനുഷ്യരിലേക്ക് പകരുന്നത്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ശേഷിയുള്ള ഏക ഹന്താവൈറസ് വകഭേദമാണ് ആൻഡീസ് വൈറസ്. കപ്പലിലെ അടഞ്ഞ എയർകണ്ടീഷണർ അന്തരീക്ഷവും അടുത്ത സമ്പർക്കവും രോഗവ്യാപനത്തിന്റെ തീവ്രത വർദ്ധിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
രോഗബാധയെ തുടർന്ന് 19 രാജ്യങ്ങളിൽ നിന്നുള്ള 94-ലധികം യാത്രക്കാരെയാണ് കപ്പലിൽ നിന്ന് അതീവ സുരക്ഷാ ഹസ്മത് സ്യൂട്ടുകൾ ധരിപ്പിച്ച് ഒഴിപ്പിച്ചത്. കപ്പലിലെ ഭൂരിഭാഗം ആളുകളെയും ഇപ്പോൾ ജന്മനാടുകളിലേക്ക് മടക്കി അയച്ചിട്ടുണ്ട്.
എന്നാൽ ഈ സംഭവത്തിൽ അന്താരാഷ്ട്രതലത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ജനങ്ങൾ ഭയപ്പെടണ്ടെ സാഹചര്യമില്ലെന്നും ഇത് മറ്റൊരു കോവിഡ് അല്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഉറപ്പ് നൽകി.
നിലവിൽ യാത്രക്കാരെ പൂർണ്ണമായി ഒഴിപ്പിച്ച എം.വി. ഹോണ്ടിയസ് കപ്പൽ സ്പെയിനിൽ നിന്നും നെതർലാൻഡിലെ റോട്ടർഡാമിലേക്ക് തിരിക്കും. അവിടെ വെച്ച് കപ്പൽ പൂർണ്ണമായും അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

