സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ഗസ്സയിൽ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർ തുടരുമെന്ന് ഹമാസ്
text_fieldsഗസ്സ: ഗസ്സയിലെ ഭരണസംവിധാനം ഹമാസ് പിരിച്ചുവിട്ടെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും നിലവിലെ ജോലികളിൽ തുടരുമെന്ന് ഗസ്സ സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു. ഭരണപരമായ നേതൃത്വം സാങ്കേതിക വിദഗ്ധരുടെ കൈകളിലേക്ക് മാറുമ്പോഴും, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതിൽ ഭരണകൂടം അതീവ ജാഗ്രത പാലിക്കുമെന്ന് ഗസ്സ സർക്കാർ മാധ്യമ ഓഫീസ് ഡയറക്ടർ ഇസ്മായിൽ അൽ-തവാബ്ത വ്യക്തമാക്കി.
ഇസ്രായേലിന്റെ അധിനിവേശത്തിന് നൽകുന്ന എല്ലാ ഒഴികഴിവുകളും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയാണ് ഹമാസ് ഗസ്സയിലെ ഭരണം അവസാനിപ്പിച്ചത്. പുതിയ കമ്മിറ്റിയുടെ പ്രവർത്തനം സുഗമമാക്കാൻ പൂർണ പിന്തുണ നൽകുമെന്ന് ഹമാസ് വക്താവ് ഹാസം ഖാസിം പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഗസ്സയിൽ ഭരണ നേതൃത്വം വഹിച്ചിരുന്ന ഹമാസിന്റെ ഗവൺമെന്റൽ എമർജൻസി കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളും 'വംശഹത്യ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുദ്ധവും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിർണ്ണായക രാഷ്ട്രീയ തീരുമാനത്തിലേക്ക് ഹമാസ് എത്തിയിരിക്കുന്നത്. ഇനി മുതൽ ഗസ്സയുടെ ഭരണം സാങ്കേതിക വിദഗ്ധർ അടങ്ങുന്ന 'നാഷണൽ കമ്മിറ്റി ഫോർ ദ അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ്സ' ഏറ്റെടുക്കും.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം 2007 മുതൽ ഗസ്സയിൽ ഭരണം നിയന്ത്രിച്ചിരുന്നത് ഹമാസായിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാറിന് ശേഷം, ഭരണപരമായ ചുമതലകളിൽ നിന്ന് പിന്മാറാൻ തങ്ങൾ തയാറാണെന്ന് ഹമാസ് പലതവണ വ്യക്തമാക്കിയിരുന്നു.
ഗവൺമെന്റൽ എമർജൻസി കമ്മിറ്റിയുടെ തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചതായി ഹമാസ് നിയന്ത്രണത്തിലുള്ള സർക്കാർ ഓഫിസ് മേധാവി ഇസ്മായിൽ അൽ-തവാബ്ത സ്ഥിരീകരിച്ചു. 2025 ഒക്ടോബറിൽ ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' ആണ് ഈ ഭരണമാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനം തടസ്സമില്ലാതെ തുടരുമെന്ന പ്രഖ്യാപനം ഗസ്സയിലെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ കുറക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. അധികാര കൈമാറ്റ വേളയിൽ അക്രമങ്ങളോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

