ഹുർമുസ് പ്രതിസന്ധിക്കിടെ ഒമാൻ ഉൾക്കടലിൽ റെക്കോർഡ് എണ്ണക്കൈമാറ്റം; 2.4 കോടി ബാരൽ ക്രൂഡ് ഓയിൽ കപ്പലുകൾ വഴി കൈമാറിയതായി റിപ്പോർട്ട്
text_fields(ഫയൽ ചിത്രം)
തെഹ്റാൻ: പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സൈനിക സംഘർഷം രൂക്ഷമായി നിലനിൽക്കുന്നതിനിടയിലും ഒമാൻ ഉൾക്കടലിൽ അടിയന്തര എണ്ണ കൈമാറ്റം സജീവമാകുന്നു. ഒമാൻ ഉൾക്കടലിൽ വച്ച് വിവിധ കപ്പലുകളിൽ നിന്ന് മറ്റ് കപ്പലുകളിലേക്ക് കുറഞ്ഞത് 2.4 കോടി ബാരൽ ക്രൂഡ് ഓയിൽ കൈമാറ്റം ചെയ്തതായി മറൈൻ ട്രാക്കിങ് ഏജൻസിയായ ടാങ്കർ ട്രാക്കേഴ്സ് റിപ്പോർട്ട് ചെയ്തു. എണ്ണ, എൽ.എൻ.ജി, എൽ.പി.ജി വിതരണം സുഗമമാക്കാൻ ഇത്തരത്തിലുള്ള 17 ഓളം കൂറ്റൻ കപ്പലുകളുടെ കൈമാറ്റ ഇടപാടുകൾ രേഖപ്പെടുത്തിയതായി ഏജൻസി വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ കൂടുതൽ എണ്ണക്കപ്പലുകൾ ഇത്തരത്തിൽ ചരക്ക് കൈമാറ്റത്തിനായി കാത്തുകിടക്കുകയാണെന്നും, എന്നാൽ ഉൾക്കടലിൽ സ്ഥലം തികയാത്ത വിധം കപ്പലുകളുടെ തിരക്ക് വർധിച്ചിരിക്കുകയാണെന്നും ടാങ്കർ ട്രാക്കേഴ്സ് അറിയിച്ചു. സുരക്ഷിതമായി എണ്ണ കൈമാറ്റം പൂർത്തിയാക്കാൻ തുറമുഖ സേവനങ്ങൾ ഇരുപത്തിനാല് മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ യു.എസ് സെൻട്രൽ കമാൻഡിന്റെ സുരക്ഷാ അകമ്പടിയോടെ ഹുർമുസ് കടലിടുക്ക് കടന്ന് ഒമാൻ ഉൾക്കടലിലേക്ക് പ്രവേശിക്കാൻ 72.5 ലക്ഷത്തിലധികം ബാരൽ എണ്ണയും വഹിച്ചുള്ള കപ്പലുകളും രണ്ട് എൽ.എൻ.ജി ടാങ്കറുകളും സജ്ജമായി നിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ലോകത്തിലെ ആകെ സമുദ്രമാർഗ്ഗ എണ്ണക്കടത്തിന്റെ വലിയൊരു പങ്കും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ മാസങ്ങളായി കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇറാനിയൻ സൈന്യത്തിന്റെ ഭീഷണിയും മൈൻ പ്രയോഗങ്ങളും മൂലം സമുദ്രപാതയിൽ തടസ്സങ്ങൾ നേരിട്ടതോടെ, യു.എസ് സെൻട്രൽ കമാൻഡ് സ്വന്തം യുദ്ധക്കപ്പലുകളുടെ സുരക്ഷാ അകമ്പടിയോടെയാണ് സഖ്യകക്ഷികളുടെ എണ്ണക്കപ്പലുകളെ കടത്തിവിടുന്നത്.
അമേരിക്കൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യവും ഇറാൻ നൽകിയ ഉപരോധ ഭീഷണികളും മേഖലയിലെ അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എന്നാൽ വിതരണ ശൃംഖല തടസ്സപ്പെടാതിരിക്കാൻ കപ്പലുകൾ തമ്മിലുള്ള നേരിട്ടുള്ള കൈമാറ്റ തന്ത്രമാണ് എണ്ണ കമ്പനികൾ ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. ട്രംപ് ഭരണകൂടം ഇറാനെതിരെയുള്ള സൈനിക നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിലും ഒമാൻ ഉൾക്കടൽ കേന്ദ്രീകരിച്ചുള്ള ഈ അടിയന്തര എണ്ണ നീക്കം കൂടുതൽ ശക്തമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

