Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'എനിക്ക് വെറും...

'എനിക്ക് വെറും കള്ളക്കണക്കുകൾ തന്ന് പറ്റിക്കരുത്'; ഇന്ത്യയുടെ നികുതി നിരക്കുകളെച്ചൊല്ലി വാണിജ്യ സെക്രട്ടറിയോട് കയർത്ത് ഡോണൾഡ് ട്രംപ്

text_fields
bookmark_border
എനിക്ക് വെറും കള്ളക്കണക്കുകൾ തന്ന് പറ്റിക്കരുത്; ഇന്ത്യയുടെ നികുതി നിരക്കുകളെച്ചൊല്ലി വാണിജ്യ സെക്രട്ടറിയോട് കയർത്ത് ഡോണൾഡ് ട്രംപ്
cancel

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലൂട്നിക്കും തമ്മിൽ ഇന്ത്യയുടെ നികുതി നയങ്ങളെച്ചൊല്ലി വൈറ്റ് ഹൗസിൽ വെച്ച് രൂക്ഷമായ വാഗ്വാദമുണ്ടായതായി വെളിപ്പെടുത്തൽ. 'ന്യൂയോർക്ക് ടൈംസ്' മാധ്യമപ്രവർത്തകരായ മാഗി ഹേബർമാൻ, ജോനാഥൻ സ്വാൻ എന്നിവർ എഴുതിയ 'റെജിം ചേഞ്ച്: ഇൻസൈഡ് ദി ഇംപീരിയൽ പ്രസിഡൻസി ഓഫ് ഡോണൾഡ് ട്രംപ് ട്രംപ്' എന്ന പുതിയ പുസ്തകത്തിലാണ് ഭരണകൂടത്തിനുള്ളിലെ ഈ ആഭ്യന്തര തർക്കത്തിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാൾ വളരെ ഉയർന്ന നികുതിയാണ് ഇന്ത്യ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തുന്നതെന്ന് ട്രംപ് ഉറച്ചു വിശ്വസിച്ചിരുന്നതാണ് തർക്കത്തിന് കാരണമായത്.

'ചൈനയും ഇന്ത്യയും നമ്മളിൽ നിന്ന് എത്രത്തോളം നികുതി ഈടാക്കുന്നുണ്ടെന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളോ വസ്തുതകളോ ആരും എനിക്ക് തരുന്നില്ല. നിങ്ങൾ എനിക്ക് തരുന്നത് വെറും കള്ളക്കണക്കുകളാണ്,' എന്ന് ട്രംപ് ദേഷ്യത്തോടെ പറഞ്ഞതായി പുസ്തകത്തിൽ ഉദ്ധരിക്കുന്നു. എന്നാൽ ഔദ്യോഗിക രേഖകളിലെ യഥാർത്ഥ വിവരങ്ങൾ കാണിച്ച് ട്രംപിനെ ബോധ്യപ്പെടുത്താൻ വാണിജ്യ സെക്രട്ടറി ലൂട്നിക്ക് പരമാവധി ശ്രമിച്ചെങ്കിലും ട്രംപ് കൂടുതൽ പ്രകോപിതനാവുകയായിരുന്നു. ഗവൺമെന്റ് നൽകുന്ന ഡാറ്റകൾ വെറും അസംബന്ധമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ട്രംപ്, യു.എസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ കുറഞ്ഞത് 175 ശതമാനമോ അതിൽ കൂടുതലോ നികുതി ചുമത്തുന്നുണ്ടെന്നാണ് വാദിച്ചത്. ട്രംപ് ഭരണകൂടത്തിലെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരും മുൻപ് ഇന്ത്യയെ 'നികുതികളുടെ മഹാരാജാവ്' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ഈ തർക്കങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ അമേരിക്ക 25 ശതമാനം അധിക നികുതി ചുമത്തിയത്. തുടർന്ന് 2025 ഓഗസ്റ്റിൽ, റഷ്യയിൽ നിന്ന് കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ ഇന്ത്യ വ്‌ളാഡിമിർ പുടിന്റെ യുക്രെയ്ൻ യുദ്ധത്തിന് പണം നൽകി സഹായിക്കുകയാണെന്ന് ട്രംപ് പരസ്യമായി കുറ്റപ്പെടുത്തി. ഇതിന്റെ ശിക്ഷയെന്നോണം ഇന്ത്യക്ക് മേൽ വീണ്ടും 25 ശതമാനം നികുതി കൂടി ചുമത്തിയതോടെ ആകെ നികുതി നിരക്ക് 50 ശതമാനമായി ഉയർന്നു. ഇതോടെ ചൈന, ബ്രസീൽ തുടങ്ങിയ ബ്രിക്സ് രാജ്യങ്ങൾക്കൊപ്പം അമേരിക്കയുടെ ഏറ്റവും ഉയർന്ന നികുതി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും തള്ളപ്പെട്ടു.

ഈ കടുത്ത നടപടികൾ വാഷിങ്ടണും ന്യൂഡൽഹിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കി. ഇരുരാജ്യങ്ങളും തമ്മിൽ നിശ്ചയിച്ചിരുന്ന പല സുപ്രധാന ചർച്ചകളും പ്രതിനിധി സന്ദർശനങ്ങളും ഇതേതുടർന്ന് റദ്ദാക്കേണ്ടി വന്നു. എന്നാൽ മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് 2026 ഫെബ്രുവരി 2-ന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു ഉഭയകക്ഷി വ്യാപാര കരാറിലെത്തിയതായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന ഇന്ത്യയുടെ ഉറപ്പിന്മേൽ, ട്രംപ് ചുമത്തിയ അധിക നികുതികൾ പിൻവലിക്കാൻ അമേരിക്ക സമ്മതിച്ചു. പുതിയ കരാർ പൂർണമായി നടപ്പിലാകുന്നതോടെ ഇന്ത്യക്ക് മേലുള്ള നികുതി നിരക്ക് 18 ശതമാനമായി കുറയും. ഇതിന്റെ അവസാനവട്ട ചർച്ചകൾക്കായി യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ ഈ ആഴ്ച ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goods priceTrade TariffsIndiaDonald TrumpUnited States
News Summary - 'Giving me bullshit numbers': Trump's spat with Lutnick over India's tariffs on US revealed
Next Story