ഗസ്സയിലെ മരണം ഔദ്യോഗിക കണക്കിനേക്കാൾ 40 ശതമാനം അധികമെന്ന് ലാൻസെറ്റ് പഠനം
text_fieldsവാഷിങ്ടൺ: ഗസ്സയിലെ മരണം ഔദ്യോഗിക കണക്കിനേക്കാൾ 40 ശതമാനം അധികമാണെന്ന് ലാൻസെറ്റ് മീഡിയ ജേണലിന്റെ പഠനം. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച ഒമ്പത് മാസത്തിനുള്ളിൽ നടന്ന മരണങ്ങൾ ഫലസ്തീൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളേക്കാൾ 40 ശതമാനം അധികമാണെന്നാണ് ലാൻസെറ്റ് പഠനത്തിൽ പറയുന്നത്.
ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസൻ, യാലെ യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇസ്രായേൽ നടത്തിയ വ്യോമ-കരയാക്രമണത്തിൽ 2023 ഒക്ടോബർ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിലുണ്ടായ മരണമാണ് ഗവേഷകർ പഠന വിധേയമാക്കിയത്. ഇക്കാലയളവിൽ ഏകദേശം 65,000 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.
മരിച്ചവരിൽ 59.1 ശതമാനം പേരും സ്ത്രീകളും കുട്ടികളും 65 വയസിന് മുകളിൽ പ്രായമുള്ളവരുമാണ്. കഴിഞ്ഞ വർഷം ജൂൺ വരെ ഗസ്സയിൽ 37,877 പേർ മരിച്ചുവെന്നാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. നിലവിൽ 46,000 പേർ ഗസ്സയിൽ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
മുമ്പ് ഫലസ്തീനിലുണ്ടാവുന്ന മരണത്തിന്റെ എണ്ണം കൃത്യമായി ആരോഗ്യമന്ത്രാലയം ഡിജിറ്റലായി ശേഖരിച്ച് വെച്ചിരുന്നു. എന്നാൽ, ഇസ്രായേൽ ആക്രമണത്തോടെ ഫലസ്തീനിലെ ആരോഗ്യസംവിധാനം പാടെ തകർന്നു. ഇതുമൂലം കണക്കുകൾ കൃത്യമായി സൂക്ഷിക്കാൻ അവർക്ക് കഴിയുന്നില്ലെന്നും ലാൻസെറ്റ് വ്യക്തമാക്കുന്നു.
അതേസമയം, ഗസ്സയിലെ മരണസംഖ്യ സ്വതന്ത്രമായി വിലയിരുത്താൻ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് സംവിധാനമില്ലാത്തത് പ്രതിസന്ധിയാവുന്നുണ്ട്. മേഖലയിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ ഇസ്രായേൽ അനുവദിക്കുന്നില്ല. പഠനം പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി ഇസ്രായേലിലെ മുതിർന്ന ഉദ്യോഗസ്ഥൻ രംഗത്തെത്തി.
സാധാരണക്കാരായ ജനങ്ങളുടെ മരണം ഒഴിവാക്കാൻ വലിയ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. ലോകത്തെ ഒരു സൈന്യവും സിവിലിയൻമാരുടെ മരണം ഒഴിവാക്കാൻ ഇത്രത്തോളം മുൻകരുതലുകൾ എടുത്തിട്ടുണ്ടാവില്ല. ആക്രമണത്തിന് മുമ്പ് സിവിലിയൻമാർക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകുക തുടങ്ങിയവ കൃത്യമായി നടത്തുന്നുണ്ടെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.