യു.എസ് വിമാനം ഇറാഖിൽ തകർന്ന് വീണു, വെടിവെച്ചിട്ടതെന്ന് സംശയം; നാല് സൈനികർ കൊല്ലപ്പെട്ടു
text_fieldsകെ.സി-135 വിമാനം
ബാഗ്‌ദാദ്: ഇറാനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണം തുടരുന്ന സാഹചര്യത്തിൽ, അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറക്കാനായി എത്തിയ കെ.സി-135 വിമാനം തകർന്നു വീണതായി അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാഖിന്റെ പടിഞ്ഞാറൻ മേഖലയിൽ വെച്ചാണ് വിമാനം തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സൈനികരും ഉൾപ്പെടെ ആറ് പേരിൽ നാല് പേർ കൊല്ലപ്പെട്ടതായി യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം ഏഴ് മണിയോടെയാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായ ബാക്കി രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാനെതിരെയുള്ള സൈനിക നടപടികളുടെ (Operation Epic Fury) ഭാഗമായി പ്രവർത്തിക്കാനെത്തിയ രണ്ട് വിമാനങ്ങളിൽ ഒരെണ്ണം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും മറ്റൊരു വിമാനം തകർന്ന് വീഴുകയുമായിരുന്നു. വിമാനം തകർന്ന് വീണതിന്റെ കാരണം വ്യക്തമല്ല. അതേസമയം എതിർപക്ഷത്ത് നിന്ന് വെടിയേറ്റോ, സൈന്യത്തിന്റെ വെടിയേറ്റോ അല്ല വിമാനം തകർന്നതെന്ന് യു.എസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഈ പ്രദേശം ഇറാൻ അനുകൂല അർദ്ധസൈന്യത്തിന്റെ സ്വാധീനത്തിലുള്ളതാണ്. വിമാനം തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ അനുകൂല സംഘടനയായ 'ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്' അവകാശപ്പെട്ടെങ്കിലും, അമേരിക്കൻ സൈന്യം ഇത് തള്ളിക്കളഞ്ഞു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതുമുതൽ അമേരിക്കക്ക് നഷ്ട്ടപ്പെടുന്ന നാലാമത്തെ വിമാനമാണിത്. ഈ മാസം ആദ്യം കുവൈറ്റിന് മുകളിൽ വെച്ച് മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു. കുവൈറ്റ് സൈന്യം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്നാണ് യു.എസ് സൈന്യം പിന്നീട് വ്യക്തമാക്കി. സംഭവത്തിൽ സൈനികരെല്ലാം സുരക്ഷിതരായി രക്ഷപ്പെട്ടിരുന്നു. ഇറാനുമായുള്ള സംഘർഷത്തിൽ ഇതുവരെ ഏഴ് അമേരിക്കൻ സൈനികരാണ് കൊല്ലപ്പെട്ടത്.
1950 കളിലും 1960 കളുടെ തുടക്കത്തിലും യു.എസ് സൈന്യത്തിനായി ബോയിങ് കമ്പനി നിർമിച്ചിട്ടുള്ള വിമാനമാണ് കെസി-135. യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് നിന്നും ഇന്ധനം നിറക്കാൻ സാധിക്കുന്ന ഇത്തരം വിമാനങ്ങൾ ഒന്നാം ഗൾഫ് യുദ്ധത്തിൽ വ്യാപകമായി യു.എസ് സൈന്യം ഉപയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

