ഗസ്സയിലെ ഹൈകോടതി ഇസ്രായേൽ സൈന്യം തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsഗസ്സ: ഗസ്സയിലെ ഹൈകോടതി കെട്ടിടം ഇസ്രായേൽ സൈന്യം സ്ഫോടനത്തിൽ തകർക്കുന്ന ദൃശ്യങ്ങൾ ഇസ്രായേലി മാധ്യമങ്ങൾ പുറത്തുവിട്ടു. ഞായറാഴ്ചയാണ് 'പാലസ് ഓഫ് ജസ്റ്റിസ്' എന്നറിയപ്പെടുന്ന സെൻട്രൽ ഗസ്സയിലെ കോടതി കെട്ടിടം ഇസ്രായേൽ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. കെട്ടിടം കഴിഞ്ഞ മാസം സൈന്യം പിടിച്ചെടുത്തിരുന്നു.
ഒരാഴ്ചത്തെ വെടിനിർത്തലിന് ശേഷം ഗസ്സയിൽ ഇസ്രായേൽ സൈന്യം മനുഷ്യത്വരഹിതമായ ആക്രമണം പൂർവാധികം ശക്തിയിൽ തുടരുകയാണ്. ഇതിന്‍റെ ഭാഗമായി കരയുദ്ധം തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിക്കുകയാണ്. നിരവധി ഇസ്രായേലി ടാങ്കുകൾ തെക്കൻ നഗരമായ ഖാൻ യൂനിസിലേക്കടുക്കുകയാണ്. തെക്കൻ ഗസ്സയും ഇസ്രായേൽ കരയാക്രമണത്തിന് കീഴിലാകുന്നതോടെ ഇനി പോകാൻ ഇടമില്ലാത്ത സാഹചര്യമാകും ഗസ്സയിലെ ജനങ്ങൾക്ക്.
ഇസ്രായേൽ സൈന്യം ഖാൻ യൂനിസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ജനങ്ങൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും വെടിയുതിർക്കുകയാണെന്നും ദൃക്സാക്ഷികൾ പറയുന്നു. കഴിഞ്ഞ ദിവസം തെക്കൻ ഗസ്സയിൽ രൂക്ഷമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരയാക്രമണവും ആരംഭിക്കാനൊരുങ്ങുന്നത്. തെക്കൻ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിൽ ഉൾപ്പെടെ കനത്ത ആക്രമണമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇസ്രായേൽ നടത്തിയത്. 400ലേറെ കേന്ദ്രങ്ങളിൽ ഒറ്റരാത്രി ബോംബിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

