പ്രവാസികൾക്ക് ആശ്വാസം, സൗദിയിലും ഒമാനിലും വിമാന സർവിസുകൾ പുനരാരംഭിച്ചു
text_fieldsകോഴിക്കോട്: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ സൗദി, ഒമാന്‍ വിമാന സർവിസുകൾ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വിസാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും തുടങ്ങിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്കും തിരിച്ചും ഇന്നു മുതൽ സര്‍വിസ് നടത്തും.
കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കും, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കത്തിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് നടത്തും. ദുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വിസ് നടത്തും. ഇന്‍ഡിഗോ ഗള്‍ഫിലെ 8 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇന്ന് 34 സര്‍വിസാണ് നടത്തുക. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്‌കത്ത് സര്‍വിസുകളും ഇതില്‍ ഉള്‍പ്പെടും.
ഫുജൈറയില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുൾപ്പെടെ സ്‌പൈസ്‌ജെറ്റ് ഇന്ന് 14 സര്‍വിസ് നടത്തും. ദുബൈയില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്‌സ് ഇന്ന് ഭാഗികമായ സര്‍വിസ് നടത്തും. ദുബൈയില്‍ നിന്ന് 100 സര്‍വിസുകള്‍ വിവിധ രാജ്യങ്ങളിലേക്കു നടത്തുമെന്നാണ് അറിയിപ്പ്.
മുംബൈയില്‍ നിന്ന് വൈകിട്ട് 7.20ന് ജിദ്ദയിലേക്കും, രാത്രി 11.55ന് ജിദ്ദയില്‍ നിന്ന് തിരിച്ച് മുംബൈയിലേക്കും ആകാശ എയര്‍ ഇന്ന് സര്‍വിസ് നടത്തും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകള്‍ മാര്‍ച്ച് 7 വരെയുണ്ടാകില്ല. സംഘര്‍ഷം തുടങ്ങിയ ഫെബ്രുവരി 28 മുതല്‍ ഇന്നലെ വരെ 2,300ലേറെ വിമാനസര്‍വിസുകള്‍ മുടങ്ങിയെന്നാണ് വിവരം. ഇതില്‍ 1,700ലേറെ സര്‍വിസുകള്‍ ഇന്ത്യൻ കമ്പനികളുടേതും ബാക്കി വിദേശ കമ്പനികളുടേതുമാണ്.
ഇറാനിലുടനീളം ഇസ്രായേലും അമേരിക്കയും വ്യാപക ബോംബിങ് തുടരുകയാണ്. മറുപടിയായി ഖത്തർ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ജോർഡൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. ഇതേത്തുടർന്ന്, ദുബൈ വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

