യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; ഒമ്പത് മരണം, നിരവധി പേർക്ക് പരിക്ക്
text_fieldsകിയവ്: യുക്രെയ്നിലെ പ്രധാന നഗരങ്ങളായ കിയവ്, ഡിനിപ്രോ, ഖാർകിവ് എന്നിവ ലക്ഷ്യമാക്കി റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. അറുപതിലധികം പേർക്ക് പരിക്കേറ്റു. റഷ്യൻ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് ചൊവ്വാഴ്ച പുലർച്ചെ വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്.
തെക്കുകിഴക്കൻ നഗരമായ ഡിനിപ്രോയിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് റീജിയണൽ ഗവർണർ ഒലെക്സാണ്ടർ ഹാൻസ അറിയിച്ചു. തകർന്ന പാർപ്പിട സമുച്ചയങ്ങളുടെയും കത്തിനശിച്ച വാഹനങ്ങളുടെയും ദൃശ്യങ്ങൾ അദ്ദേഹം ടെലഗ്രാമിലൂടെ പങ്കുവെച്ചു. പരിക്കേറ്റവർ ചികിത്സയിലാണ്.
തലസ്ഥാനമായ കിയവിൽ നാല് പേർ കൊല്ലപ്പെടുകയും കുട്ടികളടക്കം 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. 24 നിലകളുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഒബോലോൺ ജില്ലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് കാറുകൾ കത്തിനശിച്ചു. നഗരത്തിലെ കിൻഡർഗാർട്ടന് സമീപമുൾപ്പെടെ പലയിടത്തും തീപിടുത്തമുണ്ടായി. ആക്രമണ ഭീഷണിയെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾ കിയവിലെ സബ്‌വേ സ്റ്റേഷനുകളിൽ അഭയം തേടിയിരിക്കുകയാണ്.
റഷ്യ വൻ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്നിലെ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമാക്കി "സിസ്റ്റമാറ്റിക് സ്ട്രൈക്കുകൾ" നടത്തുമെന്ന് റഷ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലുഹാൻസ്കിലെ ഡോർമിറ്ററിയിലുണ്ടായ ആക്രമണത്തിന് മറുപടിയായാണ് തങ്ങൾ തിരിച്ചടിക്കുന്നതെന്നാണ് റഷ്യയുടെ വാദം. എന്നാൽ ഈ ആരോപണം യുക്രെയ്ൻ നിഷേധിച്ചു.
ഖാർകിവിലും ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ കുട്ടിയടക്കം പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയിലെ സെവാസ്റ്റോപോളിലും റഷ്യൻ മേഖലയായ ക്രാസ്‌നോഡറിലെ ഇൽസ്കി എണ്ണ ശുദ്ധീകരണശാലയിലും യുക്രെയ്ൻ നടത്തിയതായി കരുതപ്പെടുന്ന ഡ്രോൺ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാല് വർഷം പിന്നിടുന്ന യുദ്ധം കൂടുതൽ സങ്കീർണ്ണമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

