അഞ്ചു ദിവസം നീണ്ട ചടങ്ങുകൾ, ജൂലൈ ഒമ്പതിന് മശ്അദിൽ ഖബറടക്കം; ആയത്തുല്ല അലി ഖാംനഈയുടെ അന്ത്യകർമങ്ങൾ പ്രഖ്യാപിച്ചു
text_fieldshttps://www.madhyamam.com/world/2
തെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഖബറടക്കം ജൂലൈ ഒമ്പതിന് ജന്മനാടായ മശ്അദിൽ നടക്കും. ഫെബ്രുവരി 28ന് തെഹ്‌റാനിൽ യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട് 131 ദിവസങ്ങൾക്ക് ശേഷമാണ് ഖബറടക്ക ചടങ്ങുകൾ പൂർത്തിയാകുന്നത്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്രകൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും ശേഷമായിരിക്കും ഖബറടക്കം. രക്തസാക്ഷികളാകുന്ന ഇമാമുമാരുടെ അന്ത്യ കര്‍മങ്ങള്‍ക്ക് നടത്താറുള്ള സമിതിയാണ് സംസ്‌കാര തീയതി തീരുമാനിച്ചത്.
ജൂലൈ നാല്, അഞ്ച് തീയതികളിൽ തെഹ്‌റാനിലെ ഇമാം ഖാംനഈ മുസ്വല്ലയിൽ പൊതുദർശനം ആരംഭിക്കും. ജൂലൈ ആറിന് തെഹ്‌റാനിലും ഏഴിന് ഖുമിലും വിലാപയാത്രകൾ നടക്കും. തുടർന്ന് ജൂലൈ ഒമ്പതിന് മശ്അദിലെ പുണ്യ കേന്ദ്രമായ ഇമാം റസ തീര്‍ഥാടന സ്ഥലത്ത് ഖബറടക്കം.
ഷിയ വിശ്വാസപ്രകാരം നാലാം ഇമാമായ ഇമാം സജ്ജാദിന്റെ രക്തസാക്ഷിത്വ വാർഷിക ദിനത്തിലാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ശിയാ വിശ്വാസികള്‍ ചടങ്ങുകൾക്കായി ഇറാനിലെത്തുമെന്നാണ് വിലയിരുത്തൽ. മൂന്ന് നഗരങ്ങളിലായി രണ്ട് കോടി പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് ഇറാൻ വൃത്തങ്ങൽ പ്രതീക്ഷിക്കുന്നത്. മാർച്ച് ആദ്യവാരം നിശ്ചയിച്ചിരുന്ന ചടങ്ങുകൾ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നുവെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു.
ഫെബ്രുവരി 28ന് തെഹ്‌റാനിൽ നടന്ന യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് 86കാരനായ അലി ഖാംനഈ കൊല്ലപ്പെട്ടത്. 37 വർഷത്തോളം ഇറാനെ നയിച്ച പരമോന്നത നേതാവായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകൾ ബുഷ്‌റ ഖാംനഈ, മരുമകൾ സഹ്‌റ ഹദ്ദാദ് അദൽ, മരുമകൻ മിസ്ബാഹ് ബഗേരി ഖാനി, കൊച്ചുമകൾ സഹ്‌റ മുഹമ്മദി ഗോൽപയേഗാനി എന്നിവരും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. പിന്നീട് അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയെ ഇറാനിന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, മൂന്ന് മാസത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും സമാധാന കരാറിന്റെ ചട്ടക്കൂടിൽ ധാരണയിലെത്തിയതായി പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് വ്യക്തമാക്കി. ഇതിനെ ബലപ്പെടുത്തും വിധം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് അബ്ബാസ് അരാഗ്ചിയും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

