രണ്ടു പതിറ്റാണ്ടിനിടെ ആദ്യം ഗസ്സയിലും വെസ്റ്റ് ബാങ്കിലും മുനിസിപ്പൽ തെരഞ്ഞെടുപ്പ്
text_fieldsറാമല്ല: ജനജീവിതം പാടേ തകർത്തെറിഞ്ഞ യുദ്ധക്കെടുതികൾക്കിടയിലും പ്രാദേശിക തെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിച്ച് മധ്യ ഗസ്സ നഗരവും അധിനിവിഷ്ട വെസ്റ്റ് ബാങ്കും. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി, ഇവിടങ്ങളിലെ മുനിസിപ്പൽ കൗൺസിലിലേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ശനിയാഴ്ച നടന്നു.
ഗസ്സയുടെ ചില ഭാഗങ്ങളിൽ ടെന്റുകളിൽ സ്ഥാപിച്ച പോളിങ് ബൂത്തുകൾക്കു പുറത്ത് വോട്ടർമാർ അണിനിരന്നു. യുദ്ധത്തിൽ കാര്യമായി തകർച്ച ബാധിക്കാത്ത കെട്ടിടങ്ങളിലും വോട്ടെടുപ്പിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. മധ്യ ഗസ്സ നഗരമായ ദാറുൽ ബലാഇൽ 70,000ത്തിലധികം വോട്ടർമാരാണ് മുനിസിപ്പൽ ഭരണകൂടത്തെ തെരഞ്ഞെടുക്കാൻ അർഹരായുള്ളത്. വെസ്റ്റ് ബാങ്കിൽ 10 ലക്ഷത്തോളം വോട്ടർമാരുണ്ട്. ഉച്ചക്ക് 1 മണി വരെ 24.5 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗസ്സയെയും അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെയും രാഷ്ട്രീയമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വോട്ടെടുപ്പെന്നും ഭാവിയിലേക്കുള്ള പ്രതീകാത്മകമായ ഒരു ‘പൈലറ്റ്’ വാഹനമാണിതെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. രാഷ്ട്രത്തിലേക്കുള്ള ഭാവി പാതയുടെ അവിഭാജ്യ ഘടകമായി ഫലസ്തീനികളും ഈ തെരഞ്ഞെടുപ്പിനെ കാണുന്നു. ഗസ്സാ നഗരത്തിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളവും വെള്ളം, റോഡുകൾ, വൈദ്യുതി എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന തദ്ദേശ കൗൺസിലുകളുടെ ഘടന ഈ വോട്ടെടുപ്പ് നിർണയിക്കും. ഗസ്സക്കുള്ള യു.എസ് പദ്ധതിക്കെതിരായ ദേശീയ ഐക്യത്തിനായുള്ള ഫലസ്തീൻ അതോറിറ്റി മുനിസിപ്പൽ തെരഞ്ഞെടുപ്പുകളുടെ ഭാഗമാണ് മധ്യ ഗസ്സയിലേത്. യുദ്ധവേളയിൽ അന്താരാഷ്ട്രതലത്തിൽ നിന്നുയർന്ന പിന്തുണയുടെ പശ്ചാത്തലത്തിലാണ് ഫലസ്തീൻ അതോറിറ്റി ഇതിനു മുന്നിട്ടിറങ്ങിയത്. ഗസ്സ ഭാവിയിലെ ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭാഗമായിത്തന്നെ തുടരുമെന്ന് കാണിക്കാനുള്ള പ്രതീകാത്മക ശ്രമമായി വിശകലന വിദഗ്ധർ ഈ നീക്കത്തെ കാണുന്നു.
ഗസ്സാ മുനമ്പ് ഹമാസ് ഭരണത്തിൽനിന്നുള്ള ഒരു പരിവർത്തനത്തിന് തയാറെടുക്കുമ്പോഴുള്ള തെരഞ്ഞെടുപ്പ് യുദ്ധാനന്തരം ഹമാസിനുള്ള പൊതുജന പിന്തുണയും പ്രതിഫലിപ്പിച്ചേക്കും. 2006 മുതൽ ഇത്തരം തെരഞ്ഞെടുപ്പുകൾ നടത്തിയിട്ടില്ല. 2006ൽ ഹമാസ് ഫലസ്തീനിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ഗസ്സയുടെ ഭരണം കൈയാളുകയും ചെയ്തതിനുശേഷം ഇവിടെ നടക്കുന്ന ആദ്യ വോട്ടെടുപ്പാണിത്. ഹമാസ് അനുകൂല സ്ഥാനാർഥികളും മൽസരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

