ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ്; ഇറാൻ നയതന്ത്ര പ്രതിനിധിയെ കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഹുർമുസ് കടലിടുക്കിൽ രണ്ട് ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിവെച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്ത്യ ആഴത്തിലുള്ള ആശങ്കയറിയിച്ചത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇറാൻ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തും.
സമുദ്ര സുരക്ഷയിൽ ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും സമാധാനപരമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആശങ്കകൾ സ്വന്തം സർക്കാരിനെ അറിയിക്കാമെന്ന് അംബാസഡർ ഉറപ്പുനൽകി.
ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് വെടിവെപ്പ് നടത്തിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ ഹുർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തിയിരുന്നെങ്കിലും, പിന്നീട് ശനിയാഴ്ച വീണ്ടും കർശന സൈനിക നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധമാണ് ഇതിന് കാരണമായത്. അമേരിക്കയുടെ ഈ നടപടി 'കടൽക്കൊള്ള'യാണെന്ന് ഇറാൻ ആരോപിച്ചു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിൽ സംഘർഷം മുറുകുന്നത് ആഗോള വിപണിയെയും ബാധിക്കാനിടയുണ്ട്. ഇറാന്റെ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായ സാഹചര്യത്തിൽ ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതയിലാണ്. അമേരിക്കൻ നാവികസേനയുടെ സെൻട്രൽ കമാൻഡ് നിലവിൽ അറബിക്കടലിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

