ഇസ്രായേൽ ആശുപത്രിയിൽ തീപിടുത്തം, രോഗികൾക്കും ജീവനക്കാർക്കും പരിക്ക്
text_fieldsതെൽഅവീവ്: ഇസ്രായേലിലെ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ രോഗികൾക്കും ജീവനക്കാർക്കും പൊള്ളലേറ്റു. മധ്യ ഇസ്രായേലിലെ കിര്യത്ത് ശ്ലോമോ മെഡിക്കൽ സെന്ററിലാണ് സംഭവം.
പൊള്ളലേറ്റവരിൽ 70 വയസ്സുള്ള സ്ത്രീയുടെ പരിക്ക് ഗുരുതരമാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശരീരത്തിന്റെ മൂന്നിലൊന്നിലധികം പൊള്ളലേറ്റ ഇവരുടെ പരിക്ക് രണ്ടാം സ്റ്റേജിലാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ജീവനക്കാരും മറ്റൊരു രോഗിയും ഉൾപ്പെടെ മൂന്ന് പേരുടെ പരിക്ക് സാരമുള്ളതല്ല. അതേസമയം, തീപിടിത്തത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതിനിടെ, ഇസ്രായേലിലെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. മിസൈലുകൾ നിർവീര്യമാക്കിയതായും ഐ.ഡി.എഫ് അവകാശപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അഞ്ചുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും ഇറാനും ഇസ്രായേലും തമ്മിൽ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ തെഹ്റാനിലും തന്ത്രപ്രധാന നഗരമായ ഇസ്ഫഹാനിലും കനത്ത വ്യോമാക്രമണം നടത്തിയെന്നും രാജ്യത്തെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുവെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും പ്രഖ്യാപിച്ചു. മറുവശത്ത്, ഇറാനും പ്രത്യാക്രമണം കനപ്പിച്ചു. ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിൽ ഇറാൻ തുടർച്ചയായ മിസൈലാക്രമണം നടത്തി. നഗരത്തിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ച് കെട്ടിടം തകർന്നു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇസ്രായേൽ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ കുടിയേറ്റ മേഖലയിലും ഇറാൻ മിസൈൽ പതിച്ചു.
തിങ്കളാഴ്ചയാണ് ട്രംപ്, ഇറാനിലെ ഊർജ നിലയങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ, ഹുർമുസ് ഇടനാഴി കപ്പൽ ഗതാഗതത്തിനായി 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്, ഇറാനുമായി ചർച്ച നടക്കുന്ന പശ്ചാത്തലത്തിൽ താൽക്കാലികമായി വെടിനിർത്തുന്നുവെന്നാണ് ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

