മകനെ കാണാനില്ല, പിശാച് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിൽ പരാതി നൽകി പിതാവ്
text_fieldsപ്രതീകാത്മക ചിത്രം
റാവൽപിണ്ടി: മകനെ കാണാനില്ലെന്നും ജിന്ന് ( ദുഷ്ട ശക്തികൾ) തട്ടിക്കൊണ്ടുപോയതാണെന്നും പൊലീസിൽ പരാതി നൽകി പിതാവ്. പാകിസ്താനിലെ റാവൽപിണ്ടിയിലാണ് സംഭവം. ജനുവരി 21നാണ് 11കാരനായ കുട്ടിയെ വീട്ടിൽ നിന്നും കാണാതാവുന്നത്. പത്ത് ദിവസം കഴിഞ്ഞിട്ടും കുട്ടി തിരികെ വരാത്തതിനെ തുടർന്നാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്.
തന്‍റെ മകനിൽ സമ്മർദം ചെലുത്തി ഒരു ജിന്നാണ് മകനെ വീട്ടിൽ നിന്നും ഓടിച്ചതെന്നും ഇതിന് മുമ്പ് പലതവണ ഇത് ആവർത്തിച്ചിട്ടുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിന് മുമ്പ് കാണാതായി വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മകൻ വീട്ടിൽ തിരിച്ചെത്തിയിരുന്നു.
എന്നാൽ ഇത്തവണ പത്ത് ദിവസം കഴിഞ്ഞിട്ടും മകൻ തിരികെ എത്തിയില്ല. തുടർന്നാണ് മകനെ ജിന്ന് തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്.
പാകിസ്താനിൽ ഇത്തരം കേസുകൾ ആദ്യമായല്ല രജിസ്റ്റർ ചെയ്യുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് മുമ്പ് ലാഹോറിലും സമാന സംഭവമുണ്ടായി. വിവാഹിതയായ മകളെ ജിന്ന് തട്ടിക്കൊണ്ടുപോയെന്നായിരുന്നു അന്ന് മാതാവ് നൽകിയ പരാതി.
ഇത് കോടതി വരെ എത്തുകയുണ്ടായി. പ്രസ്തുത കേസിൽ ആറ് വർഷമായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

