വ്യാജ സ്ഫോടനങ്ങളും മിസൈലുകളും: തരംഗമായി എ.ഐ വിഡിയോകൾ
text_fieldsതെഹ്റാൻ: യു.എസ്-ഇസ്രായേൽ സൈന്യത്തിനെതിരെ ഇറാൻ സൈനികർ യാഥാർഥ്യ ലോകത്ത് പൊരുതുമ്പോൾ തന്നെ, അവർക്കുവേണ്ടിയുള്ള എ.ഐ യുദ്ധങ്ങളും സൈബർ ലോകത്ത് തകർക്കുന്നു. ശത്രു സൈന്യത്തിന്റ ആത്മവിശ്വാസത്തിന് കടുത്ത പ്രഹരമേൽപിക്കുന്നതാണ് ഇറാനു വേണ്ടി നിർമിക്കുന്ന എ.ഐ വിഡിയോകളും ചിത്രങ്ങളുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
തെൽ അവീവിൽ പതിക്കുന്ന ഇറാനിയൻ മിസൈലുകൾ, ഒരു വിമാനത്താവളത്തിൽ ആക്രമണം നടന്നതിനെ തുടർന്ന് പരിഭ്രാന്തരായി ഓടുന്ന ആളുകൾ, ഇറാനിയൻ സൈനികരുടെ തോക്കിൻമുനയിൽ പിടിക്കപ്പെട്ട യു.എസ് സ്പെഷൽ ഫോഴ്‌സ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി സാങ്കൽപിക ദൃശ്യങ്ങളാണ് എ.ഐ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും വിടാതെ പിന്തുടരുന്നുണ്ട്. ട്രംപിനെയും എപ്സ്റ്റീൻ ഫയൽസിനെയും ബന്ധിപ്പിക്കുന്ന ധാരാളം ആക്രമണോൽസുക ഉള്ളടക്കങ്ങൾ ഇത്തരം വിഡിയോകൾ സൃഷ്ടിക്കുന്നു.
നിർമിത ബുദ്ധി ഉപകരണങ്ങൾ ഉപയോഗിച്ച് ഇഷ്ടാനുസൃതമായി സൃഷ്ടിക്കുന്ന വിഡിയോകൾ ഉയർന്ന നിലവാരമുള്ളവയാണ്. സാങ്കൽപ്പിക ആക്രമണ വിഡിയോകളും ചിത്രങ്ങളും ഇറാൻ യുദ്ധം ആരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കോടിക്കണക്കിന് കാഴ്ചക്കാരെ നേടി. ജനറേറ്റിവ് എ.ഐ കൂടുതൽ വ്യാപകമായി ലഭ്യമായതോടെ ഇത്തരത്തിൽ നൂറുകണക്കിന് വിഡിയോകൾ ഇറങ്ങുന്നുതായി കാലിഫോർണിയ സർവകലാശാലയിലെ ഡിജിറ്റൽ ഫോറൻസിക്‌സിൽ സ്പെഷ്യലൈസ് ചെയ്ത പ്രൊഫസർ ഹാനി ഫരീദ് പറയുന്നു. യുദ്ധകാല എ.ഐ വ്യാജങ്ങളെ ചെറുക്കുന്നതിന് ചില നടപടികൾ സ്വീകരിക്കുന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. വിഡിയോകൾ എ.ഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വെളിപ്പെടുത്താതെ പ്രചരിപ്പിച്ചാൽ, അവരെ 90 ദിവസത്തേക്ക് പേയ്‌മെന്റ് പ്രോഗ്രാമിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്നും കൂടുതൽ ലംഘനങ്ങൾ നടത്തിയാൽ എന്നെത്തേക്കുമായി സസ്‌പെൻഡ് ചെയ്യുമെന്നും ‘എക്സ്’ മേധാവി നികിത ബിയർ പോസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

