ട്രംപിന്റെ പ്രസംഗത്തിന്മേൽ ബെറ്റ്; മുൻ വൈറ്റ് ഹൗസ് ജീവനക്കാരന് 1.72 ലക്ഷം ഡോളർ പിഴ
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗങ്ങൾ മുൻകൂട്ടി കണ്ട് പ്രെഡിക്ഷൻ മാർക്കറ്റിൽ അനധികൃതമായി വാതുവെപ്പ് നടത്തിയ മുൻ വൈറ്റ് ഹൗസ് ജീവനക്കാരന് കനത്ത പിഴ. വൈറ്റ് ഹൗസിലെ മുൻ ടെലിപ്രോംപ്റ്റർ ഓപ്പറേറ്ററായ ഗബ്രിയേൽ പെരെസിനാണ് 1.72 ലക്ഷം ഡോളർ (ഏകദേശം 1 കോടി 64 ലക്ഷം രൂപ) പിഴയൊടുക്കാൻ യു.എസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിങ് കമ്മീഷൻ (സി.എഫ്.ടി.സി) ഉത്തരവിട്ടത്. ഔദ്യോഗിക വിവരങ്ങൾ ദുരുപയോഗം ചെയ്ത് സാമ്പത്തിക നേടമുണ്ടാക്കിയതിനാണ് നടപടി.
സി.എഫ്.ടി.സിയുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം, അനധികൃതമായി ഉണ്ടാക്കിയ 1.07 ലക്ഷം ഡോളർ ലാഭം തിരികെ നൽകാനും 65,000 ഡോളർ സിവിൽ പെനാൽറ്റി ഒടുക്കാനുമാണ് പെരെസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ മൂന്ന് വർഷത്തേക്ക് വ്യാപാരത്തിൽ ഏർപ്പെടുന്നതിൽ നിന്നും അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കമ്മോഡിറ്റി എക്സ്ചേഞ്ച് നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറാനും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിൽ ജോലി ചെയ്യുന്ന കാലയളവിൽ, 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയിലാണ് ഗബ്രിയേൽ പെരെസ് കാൽഷി എന്ന പ്ലാറ്റ്‌ഫോമിൽ പ്രസിഡന്റുമായി ബന്ധപ്പെട്ട 'മെൻഷൻ മാർക്കറ്റ്' കോൺട്രാക്റ്റുകളിൽ വ്യാപാരം നടത്തിയത്. പ്രസിഡന്റ് തന്റെ പ്രസംഗങ്ങളിൽ നിർദ്ദിഷ്ട വാക്കുകളോ ശൈലികളോ ഉപയോഗിക്കുമോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കി പണം നിക്ഷേപിക്കാൻ കഴിയുന്നവയാണ് ഇത്തരം ഇവന്റ് കോൺട്രാക്ടുകൾ. പ്രസംഗങ്ങൾ പുറത്തുവരുന്നതിന് മുൻപ് തന്നെ അവരിലേക്ക് പ്രവേശനം ലഭിച്ച പെരെസ്, ഈ ഔദ്യോഗിക രഹസ്യങ്ങൾ വ്യക്തിപരമായ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പെരെസിനെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ അദ്ദേഹം ഫെഡറൽ സർക്കാരിന്റെ ജോലിയിൽ തുടരുന്നില്ല. ഈ വിഷയത്തിൽ പ്രതികരിക്കാൻ പെരെസ് ഇതുവരെ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

