അടച്ചിട്ട മുറികളിലൊതുങ്ങി ഈസ്റ്റർ ദിനം
text_fieldsവത്തിക്കാൻ സിറ്റി: കോവിഡ്-19 വിനാശം വിതക്കുന്ന സാഹചര്യത്തിൽ അടച്ചിട്ട മുറികളിലിരുന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനം ഈസ്റ്റർ ആഘോഷിച്ചു. ലോകമെമ്പാടും അടച്ചിട്ട പള്ളിമുറികളിൽ വിരലിലെണ്ണാവുന്ന പുരോഹിതർ മാത്രം ചടങ്ങുകൾ നിർവഹിച്ചു. വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ അടച്ചിട്ട മുറിയിൽ ഏതാനും അനുയായ ികൾക്കൊപ്പം ഫ്രാൻസിസ് മാർപാപ്പ പ്രാർഥന നടത്തി.
കോവിഡ് ബാധിച്ചവരെയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പോപ് അനുസ്മരിച്ചു. ഇരുണ്ട മണിക്കൂറിൽ ജനങ്ങൾക്ക് പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റർ . മരണസമയത്ത് ദൈവദൂതന്മാരുടെ ജീവിതവും സമാനമായിരുന്നു. സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്നവർ വെടിനിർത്തൽ പ്രഖ്യാപിക്കണം. ആയുധ വിൽപനയെ അപലിച്ച പോപ് അഭയാർഥികൾക്കു നേരെ കരുണ കാണിക്കാനും ആവശ്യപ്പെട്ടു.
യു.എസ് കപ്പലിലെ 550 നാവികർക്ക് കോവിഡ്
വാഷിങ്ടൺ: പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ തിയഡോർ റൂസ്വെൽറ്റിൽ 550 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 100 പേർക്കാണ് രോഗം കണ്ടെത്തിയത്. 4800 നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മാർച്ച് 24ന് മൂന്ന് നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ 3000 നാവികരെ അമേരിക്കൻ ദ്വീപായ ഗുവാമിലേക്ക് മാറ്റി.
നേപ്പാളിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ പിടിച്ചുകെട്ടാനായെന്ന് അവകാശപ്പെടുന്ന ചൈനയിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. ശനിയാഴ്ച മാത്രം 99 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
മതനേതാക്കൾ പങ്കാളികളാകണം –ഗുട്ടെറസ്
യുനൈറ്റഡ് നാഷൻസ്: കോവിഡ്-19നെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിൽ മതനേതാക്കളും പങ്കാളികളാകണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ്. ലോകം ഭയപ്പാടിലാണ് കഴിയുന്നത്.അതിനിടെ ആഘോഷങ്ങൾക്ക് സ്ഥാനമില്ല. ലോകം ഒറ്റക്കെട്ടായിനിന്ന് പോരാടിയാൽ വൈറസിനെ തുരത്താമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.