‘വൈറസിന്റെ ഉറവിടമറിയണം’; ഇന്ത്യയുൾപെടെ 60 രാജ്യങ്ങളുടെ കത്ത്
text_fieldsലണ്ടൻ: മൂന്നു മാസത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തി ദശലക്ഷങ്ങളിലേക്ക് പടർന്ന കൊറോണ വൈറസിെൻറ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടനക്ക് ഇന്ത്യയുൾപ്പെടെ 61 രാജ്യങ്ങളുടെ കത്ത്. ജനീവയിൽ തിങ്കളാഴ്ച ആരംഭിച്ച 73ാമത് സമ്മേളനത്തിെൻറ മുന്നോടിയായാണ് ഇന്ത്യയും മുഴുവൻ യൂറോപ്യൻ രാജ്യങ്ങളും ഒപ്പുവെച്ച കത്ത് കൈമാറിയത്. ആസ്ട്രേലിയയും യൂറോപ്യൻ യൂനിയനും സംയുക്തമായി തയാറാക്കിയ കത്തിന് റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടെ പിന്തുണയുമുണ്ട്. ഭക്ഷ്യവസ്തുക്കൾ, മൃഗങ്ങൾ തുടങ്ങി ഉറവിടങ്ങളെക്കുറിച്ചും മനുഷ്യരിലേക്ക് ആദ്യമായി പകർന്നത് എവിടെനിന്നാകാമെന്നും കണ്ടെത്തണം.
നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണമാകണമെന്നും ദക്ഷിണ കൊറിയ, ജപ്പാൻ, ബംഗ്ലാദേശ് ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങൾകൂടി ഒപ്പുവെച്ച കത്തിൽ ആവശ്യപ്പെടുന്നു. രാജ്യാന്തര ഏജൻസികളുമായി സഹകരണം, മഹാമാരിക്കെതിരെ ലോകാരോഗ്യസംഘടനയുടെ നടപടികളുടെ പുനരവലോകനം തുടങ്ങി 11 നിർദേശങ്ങളടങ്ങിയതാണ് കത്ത്. ചൈനയും യു.എസും തമ്മിൽ നിലനിൽക്കുന്ന കടുത്ത വാക്പോരിെൻറ തുടർച്ചയാണ് കത്ത്. രാജ്യാന്തര അന്വേഷണം നേരത്തേ ആവശ്യപ്പെട്ട് രംഗത്തുവന്ന ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസണെതിരെ ചൈന കടുത്ത എതിർപ്പുയർത്തിയിരുന്നു. അതേ ആസ്ട്രേലിയതന്നെയാണ് കത്തിനു പിന്നിലെന്നത് ശ്രദ്ധേയമാണ്.
സ്വതന്ത്ര സമിതി അന്വേഷിക്കണമെന്ന ആവശ്യം ചൈനയും അംഗീകരിച്ചിട്ടുണ്ട്. മഹാമാരിയുടെ ഭീഷണി നിയന്ത്രണവിധേയമായാൽ ലോകാരോഗ്യ സംഘടനക്കു കീഴിൽ അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പാക്കണമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ആരംഭിച്ച ഓൺലൈൻ സമ്മേളനത്തിൽ ഷി ജിങ്പിങ്ങിനു പുറമെ പ്രമുഖ ലോകനേതാക്കളും പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽനിന്ന് ആരോഗ്യ മന്ത്രിമാർ ഓൺലൈനായി പങ്കെടുക്കുന്ന യോഗം യു.എസ്- ചൈന പോര് പ്രകടമാകുന്ന വേദികൂടിയാകുമെന്നാണ് കണക്കുകൂട്ടൽ.
അന്വേഷിക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ചൈനയിൽ തുടങ്ങി ലോകംമുഴുക്കെ പടർന്ന കൊറോണ വൈറസിനോടുള്ള ലോകത്തിെൻറ പ്രതികരണം പരിശോധന വിധേയമാക്കുമെന്ന് ലോകാരോഗ്യ സംഘടന. പരമാവധി വേഗത്തിൽ നടപടികൾ ആരംഭിക്കുമെന്നും ജനീവയിൽ ആരംഭിച്ച ഓൺലൈൻ സമ്മേളനത്തിൽ സംഘടന ഡയറക്ടർ ജനറൽ ടെഡ്റോസ് ഗബ്രിയെസൂസ് പറഞ്ഞു. മഹാമാരി ലോകത്തെ വിറപ്പിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സംഘടന വൻ പരാജയമായെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.