കോവിഡ് ബാധിതനെ മണത്ത് കണ്ടു പിടിക്കാൻ നായകൾ; ഗവേഷണവുമായി ബ്രിട്ടൻ
text_fieldsലണ്ടന്‍: ഒരാൾക്ക് കോവിഡ് ബാധയുണ്ടോയെന്ന് നായകൾക്ക് മണത്ത് കണ്ടുപിടിക്കാൻ കഴിയുമോയെന്ന ഗവേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ബ്രിട്ടൻ. ക്വാറൻറീൻ ലംഘിക്കുന്ന രോഗികളെയും സമ്പർക്ക പട്ടികയിൽ ഇടംപിടിക്കാത്ത രോഗികളെയുമൊക്കെ വേഗത്തിൽ തിരിച്ചറിയാൻ നായകളെ ഉപയോഗിക്കാൻ കഴിയുമോയെന്ന പരീക്ഷണത്തിലാണ് ബ്രിട്ടീഷ് ഗവേഷകർ.
ഇതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍ അഞ്ച് ലക്ഷം പൗണ്ട് (ഏകദേശം നാലര കോടി രൂപ) ആണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, ദറം സര്‍വകലാശാല, ബ്രിട്ടിഷ് ചാരിറ്റി സംഘടനയായ മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സ് എന്നിവ സംയുക്തമായാണ് പഠനം നടത്തുന്നത്.
ബയോ ഡിറ്റക്ഷന്‍ നായകള്‍ ചില തരത്തിലുള്ള കാന്‍സര്‍ രോഗികളെ ഗന്ധത്തിലൂടെ തിരിച്ചറിയുന്നുണ്ട്. ഇതേ രീതി തന്നെ പരീക്ഷിച്ചു നോക്കുകയാണ് ലക്ഷ്യമെന്ന് ഇന്നവേഷൻ മന്ത്രിയായ ജെയിംസ് ബെത്തെല്‍ പറഞ്ഞു. ലാബ്രഡോര്‍, കൊക്കര്‍ സ്പാനിയല്‍സ് എന്നീ വിഭാഗങ്ങളില്‍പെട്ട ആറ് നായകളെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
ലണ്ടനിലെ ആശുപത്രികളില്‍നിന്ന് കോവിഡ് രോഗികളുടെ ഗന്ധത്തിെൻറ സാമ്പിളുകള്‍ ഇവക്കു നല്‍കും. തുടര്‍ന്ന് ആൾകൂട്ടത്തിനിടയിൽ നിന്നും അത്തരം ഗന്ധമുള്ള ആളുകളെ തിരിച്ചറിയാനുള്ള പരിശീലനമാണു നല്‍കുന്നത്.
ചിലതരം കാന്‍സറുകള്‍, പാര്‍ക്കിന്‍സണ്‍, മലേറിയ തുടങ്ങിയവ ബാധിച്ച ആളുകളെ കണ്ടെത്താന്‍ നായകള്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഡിറ്റക്ഷൻ ഡോഗ്‌സ് അധികൃതര്‍ പറഞ്ഞു. പരീക്ഷണം വിജയിച്ചാല്‍ ഒരു നായക്ക് മണിക്കൂറില്‍ 250 പേരെ വരെ പരിശോധിക്കാന്‍ കഴിയും. പൊതുസ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും മറ്റും ഈ രീതി ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നാണ് പ്രതിക്ഷ.
അമേരിക്കയിലും ഫ്രാന്‍സിലും സമാനമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്ക, നെതര്‍ലന്‍ഡ്‌സ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ ചില നായകള്‍ക്ക് ഉടമകളില്‍നിന്നു കോവിഡ് രോഗം പടര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.