സിറിയയിൽ വെടിനിർത്തൽ നിലവിൽ വന്നു
text_fieldsഅസ്താന: സിറിയയിൽ വെടിനിർത്തലിന് റഷ്യയും തുർക്കിയും തമ്മിൽ ധാരണയായി. ഇതുപ്രകാരം അർധരാത്രി മുതൽ രാജ്യത്ത് വെടിനിർത്തൽ നിലവിൽ വന്നതായി തുർക്കി വാർത്താ ഏജൻസിയായ അനദോലു റിപ്പോർട്ട് ചെയ്തു. ഖസാകിസ്താൻ തലസ്ഥാനമായ അസ്താനയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ സംബന്ധിച്ച രാഷ്ട്രീയ സമവായം ഉരിത്തിരിഞ്ഞത്. അതേസമയം, തുർക്കി വിദേശകാര്യ മന്ത്രാലയം വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
ഭീകരവാദികളായി റഷ്യയും തുർക്കിയും മുദ്രകുത്തിയിട്ടുള്ള സംഘടനകൾ വെടിനിർത്തൽ ധാരണയിൽ ഉൾപ്പെടുന്നില്ല. ഭീകരസംഘടനയായ ഐ.എസും തുർക്കിയുടെ ശത്രുവായ കുർദിഷ് ഡെമോക്രറ്റിക് പാർട്ടിയും ആണ് ധാരണക്ക് പുറത്തുള്ളത്. സമാധാന ചർച്ചയെ കുറിച്ച് അറിയില്ലെന്ന് വിമതരും പ്രതികരിച്ചു.
സിറിയൻ വിഷയത്തിൽ സമാധാന ചർച്ചയാകാമെന്ന് കഴിഞ്ഞയാഴ്ച മോസ്കോയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ റഷ്യയും തുർക്കിയും ഇറാനും ധാരണയിലെത്തിയിരുന്നു. റഷ്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത ഐക്യരാഷ്ട്ര സഭ ഫെബ്രുവരിയിൽ ജനീവ സമാധാന ചർച്ചകൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സിറിയൻ യുദ്ധത്തിൽ 2011 മുതൽ കഴിഞ്ഞ ഏപ്രിൽ വരെ നാലു ലക്ഷം പേർ കൊല്ലപ്പെട്ടുവെന്ന് യു.എൻ നിയോഗിച്ച പ്രത്യേക പ്രതിനിധിയുടെ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.