ആ കണ്ണീർ ചിത്രത്തിന് ഫോട്ടോ ജേണലിസം പുരസ്കാരം
text_fieldsആംസ്റ്റർഡാം: അനധികൃതമായി യു.എസ് അതിർത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥർ തൻെറ മാതാവിനെ ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്നു വിറച്ച് കരഞ്ഞ പിഞ്ചു കുഞ്ഞിൻെറ ചിത്രം പലരുടെയും മനസ്സിൽ വിങ്ങൽ സൃഷ്ടിച്ചിരുന്നു. ജോൺ മൂർ എടുത്ത ഈ ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്കാരത്തിന് അർഹമായി. ലോകത്താകമാനമുള്ള 4738 ഫോട്ടോഗ്രാഫർമാരുടെ 78,801 ചിത്രങ്ങളിൽ നിന്നാണ് പുരസ്കാരാർഹമായ ചിത്രം തെരഞ്ഞെടുത്തത്.
സാന്ദ്ര സാഞ്ചസ് എന്ന യുവതിയും അവരുടെ മകൾ യനേലയും അനധികൃതമായി യു.എസിലേക്ക് കടക്കുന്നതിനിടെ കഴിഞ്ഞ വർഷം ജൂൺ 12ന് യു.എസ്-മെക്സിക്കോ അതിർത്തിയിൽ പിടിക്കപ്പെടുകയായിരുന്നു. സാന്ദ്രയെ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പേടിച്ച് കരയാൻ തുടങ്ങി. ഈ ചിത്രമാണ് മൂർ തൻെറ കാമറയിൽ പകർത്തിയത്.
ലോകവ്യാപകമായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഇത്. അനധികൃത കുടിയേറ്റക്കാരെ അവരുടെ കുട്ടികളിൽ നിന്ന് വേർപിരിക്കുന്ന അമേരിക്കയുടെ വിവാദ നയത്തിനെതിരെ ലോകത്തിൻെറ പ്രതിഷേധത്തെ ആളിക്കത്തിക്കുന്നതിൽ ഈ ചിത്രം വലിയ പങ്കു വഹിച്ചു. പ്രതിഷേധം കനത്തതോടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മാതാപിതാക്കളെയും കുട്ടികളെയും വേർപിരിക്കുന്ന നയത്തിൽ മാറ്റം വരുത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.