ഫ്രാൻസിലെ ആദ്യ കേസ് ഡിസംബറിലെന്ന് റിപ്പോർട്ട്
text_fieldsപാരിസ്: ഫ്രാൻസിൽ ആദ്യ കോവിഡ് കേസ് ഡിസംബറിൽതന്നെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതോടെ യൂറോപ്പിൽ നിലവിൽ കണക്കുകൂട്ടിയതിലും ഒരു മാസംമുമ്പുതന്നെ കോവിഡ് വൈറസ് എത്തിയതായി വ്യക്തമാകുന്നു. ഡിസംബർ 27ന് ന്യൂമോണിയയുമായി ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് ആയിരുന്നുവെന്ന് ഡോക്ടർ പറയുന്നു.
രോഗ സമയത്ത് എടുത്ത സാമ്പിൾ അടുത്തിടെ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയതെന്നും ഡോക്ടർ പറഞ്ഞു. അതേസമയം, രോഗിക്ക് എവിടെനിന്നാണ് വൈറസ് പകർന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പാരിസിനു സമീപത്തെ അവിസെന്ന ആൻഡ് ജീൻവെർഡിയർ ഹോസ്പിറ്റൽസിൽ പ്രവേശിപ്പിച്ച 43കാരനിലാണ് രോഗം കണ്ടെത്തിയതെന്ന് എമർജൻസി മെഡിസിൻ മേധാവി ഡോ. വെസ് കോഹൻ പറഞ്ഞു. ഡിസംബർ 14നും 22നും ഇടയിലായിരിക്കും രോഗിക്ക് കോവിഡ് ബാധിച്ചതെന്ന് ഡോ. കോഹൻ ബി.ബി.സിയോട് പറഞ്ഞു. രോഗിയുടെ രണ്ട് മക്കൾക്കും അസുഖ ലക്ഷണങ്ങളുണ്ടായിരുന്നു. ഭാര്യക്ക് രോഗമുണ്ടായിരുന്നില്ല. രോഗിക്ക് കോവിഡിെൻറ ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നു. ഡിസംബർ രണ്ടിനും ജനുവരി 16നും ഇടയിലായി അത്യാഹിത വിഭാഗത്തിൽ ന്യുമോണിയ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് പ്രവേശിപ്പിക്കപ്പെട്ട 14 പേരുടെയും കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഒരാൾക്കുമാത്രം പോസിറ്റിവ് ആയത്.
ജനുവരി 24നാണ് ഫ്രാൻസിൽ ആദ്യമായി കോവിഡ് കേസ് കണ്ടെത്തിയത്. വൂഹാനിൽനിന്ന് വന്ന രണ്ടു പേർക്കും ഇവരുമായി അടുത്തിടപഴകിയ ആൾക്കുമാണ് അന്ന് വൈറസ് കണ്ടെത്തിയത്. ചൈനയിൽ കോവിഡ് സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നതിന് നാലു ദിവസം മുമ്പാണ് ഫ്രാൻസിൽ രോഗം കണ്ടെത്തിയതായി ഇപ്പോൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.