കൊടുംചൂടിന്റെ ജൂലൈ
text_fieldsപാരിസ്: ലോകത്ത് രേഖപ്പെടുത്തിയ ഏറ്റവും ചൂട് അനുഭവപ്പെട്ട മാസമായിരുന്നു 2019 ജൂലൈ എന്ന് റിപ്പോർട്ട്. യൂറോപ്യൻ യൂനിയെൻറ സാറ്റലൈറ്റ് കേന്ദ്രീകൃത എർത്ത് ഒബ്സർവേ ഷൻ നെറ്റ്വർക്ക് പുറത്തുവിട്ട വിവരപ്രകാരമാണിതെന്ന് കോപർനിക്കസ് കാലാവസ്ഥ മാറ്റ വിഭാഗം മേധാവി ഴാങ് നോയൽ തിപോ പറഞ്ഞു.
സാധാരണഗതിയിൽതന്നെ ലോകാടിസ്ഥാനത്തിൽ വർഷത്തിൽ കൂടുതൽ ചൂടുള്ള മാസമാണ് ജൂലൈ എങ്കിലും ഈ വർഷത്തെ ജൂലൈ എക്കാലത്തെയും ചൂടുള്ള മാസമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിതവാതക പുറംതള്ളലും അതുവഴിയുള്ള ആഗോളതാപനവും കാരണമായി ചൂട് ഇനിയും വർധിക്കുമെന്നും ഈ റെക്കോഡും തകർക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെയുള്ള ചൂടിെൻറ റെക്കോഡ് 2016 ജൂലൈക്കായിരുന്നു. അതിനെക്കാൾ 0.04 സെൽഷ്യസ് ഡിഗ്രി ചൂടാണ് ഇൗ വർഷം ജൂലൈയിൽ രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ താപനില ഉയരാൻ കാരണമായ എൽനിനോ പ്രതിഭാസമുണ്ടായ സമയമായിരുന്നു 2016 ജൂലൈ. അതിനെക്കാൾ ചൂടാണ് അത്തരം പ്രതിഭാസമൊന്നുമില്ലാത്ത ഇത്തവണ അനുഭവപ്പെട്ടതെന്നത് അതിെൻറ ഗൗരവം വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.