ഫ്രാൻസിലും സ്പെയിനിലും മരണം കുറഞ്ഞു; ജർമനിയിൽ ഇന്ന് മുതൽ കൂടുതൽ ഇളവ്
text_fieldsലണ്ടൻ: കോവിഡ് പടർന്നതിനെ തുടർന്ന് രണ്ട് മാസത്തിലധികം സമ്പൂർണമായും അടച്ചിട്ട പലരാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നു. വൈറസിെൻറ രണ്ടാം വരവിനെ ഭയക്കുേമ്പാഴും സമ്പദ്വ്യവസ്ഥയുടെ നിലനിൽപ് മുന്നിൽക്കണ്ടാണ് യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങൾ ലോക്ഡൗൺ നീക്കിത്തുടങ്ങിയത്. തൊഴിൽ നഷ്ടമാകുന്നവരുടെ എണ്ണം വൻതോതിൽ ഉയരുകയും തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടുകയും സാമ്പത്തിക മാന്ദ്യം അതിരൂക്ഷമാകുകയും ചെയ്യുമെന്ന കണക്കുകൂട്ടലുകളാണ് ലോക്ഡൗൺ നീക്കാൻ ഭൂരിഭാഗം രാജ്യങ്ങളെയും പ്രേരിപ്പിക്കുന്നത്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ പകുതിയിലധികം സംസ്ഥാനങ്ങളിലും ലോക്ഡൗൺ നേരത്തേ നീക്കിയിരുന്നു. യൂറോപ്പിൽ ഫ്രാൻസ്, സ്പെയിൻ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളാണ് ഈ ആഴ്ച നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നത്. ഏഷ്യയിൽ ഇറാനും പാകിസ്താനും ലോക്ഡൗൺ നീക്കി.
അതേസമയം, നേരത്തേ ലോക്ഡൗൺ നീക്കുകയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത ദക്ഷിണ കൊറിയയിൽ വീണ്ടും കോവിഡ് രോഗികളെ കണ്ടെത്തിയതോടെ തലസ്ഥാനമായ സോളിൽ നിശാക്ലബുകൾ അടക്കം അടച്ചു. കോവിഡ് ൈവറസ് ആദ്യമായി കണ്ടെത്തിയ വൂഹാൻ ഉൾപ്പെടുന്ന ചൈനയിലെ ഹുബെ പ്രവിശ്യയിൽ 35 ദിവസത്തിനുശേഷം ആദ്യമായി രോഗം കണ്ടെത്തി. ഇതടക്കം ചൈനയിൽ 34 പേർക്കാണ് രോഗസ്ഥിരീകരണം.
ഫ്രാൻസിൽ സ്കൂളുകൾ വീണ്ടും തുറക്കാനൊരുങ്ങുകയാണ്. ഓരോ വിഭാഗത്തിലെയും സ്കൂളുകൾ ഈയാഴ്ച മുതൽ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം. അതേസമയം, മൊത്തം 1.76 ലക്ഷം പേർക്ക് ബാധിക്കുകയും 26,000 പേർ മരിക്കുകയും ചെയ്ത ഫ്രാൻസിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് സംബന്ധിച്ച് രക്ഷകർത്താക്കൾ ആശങ്കയിലാണ്. 24 മണിക്കൂറിനിടെ ഫ്രാൻസിൽ കോവിഡ് ബാധിച്ച് മരിച്ചത് 80 പേരാണ്. ഏപ്രിൽ ആദ്യത്തിനുശേഷം ഇത്രയും കുറവ് മരണം ആദ്യമാണ്.
പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിനും തിങ്കളാഴ്ച മുതൽ ഫ്രാൻസിൽ ഇളവ് വരുത്തുന്നുണ്ട്. രാജ്യത്ത് 90,000ൽ അധികം കോവിഡ് രോഗികൾ ഉള്ളതിനാലും രോഗ വ്യാപന സാധ്യത നിലനിൽക്കുന്നതിനാലും സാമൂഹിക അകലം പാലിക്കണമെന്ന് ഫ്രഞ്ച് ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെയിനിൽ കോവിഡ് അതിരൂക്ഷമായി ബാധിച്ച മഡ്രിഡിലും ബാഴ്സലോണയിലും ഒഴികെ ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയിട്ടുണ്ട്. റെസ്റ്റാറൻറുകൾക്ക് പ്രവർത്തിക്കാനും ജനങ്ങൾക്ക് പുറത്തിറങ്ങാനും അനുവാദം നൽകിയിട്ടുണ്ട്.
സ്പെയിനിൽ 24 മണിക്കൂറിനിടെ 143 പേരാണ് മരിച്ചത്. ഇത് മാർച്ച് മധ്യത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണമാണ്. ബെൽജിയത്തിലും തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ജർമനിയുടെ ചില ഭാഗങ്ങളിൽ ബാറുകളും റെസ്റ്റാറൻറുകളും ശനിയാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. മിഡിലീസ്റ്റിൽ കോവിഡ് ഏറ്റവും വലിയ ആക്രമണം നടത്തിയ ഇറാനിൽ നിയന്ത്രണങ്ങൾക്ക് വലിയ തോതിൽ ഇളവ് വരുത്തിയിട്ടുണ്ട്. പാകിസ്താനിൽ ശനിയാഴ്ച ലോക്ഡൗൺ പിൻവലിച്ചതോടെ മാർക്കറ്റുകളിലും കടകളിലും വൻതോതിൽ ജനമെത്തി.
അതേസമയം, നൂറ്റാണ്ടിനിടെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നു. സ്ഥാപനങ്ങളും ഫാക്ടറികളും കടകളും അടഞ്ഞുകിടന്നത് വൻതോതിൽ തൊഴിൽ-സാമ്പത്തിക നഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയിൽ ഏപ്രിലിൽ മാത്രം 20.5 ദശലക്ഷം പേർക്കാണ് ജോലി നഷ്ടമായത്. തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമായി ഉയർന്നു. 1930കളിലെ മഹാമാന്ദ്യത്തിനുശേഷം തൊഴിലില്ലായ്മ നിരക്ക് ഇത്രയും ഉയരുന്നത് ആദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.