കോവിഡ് വ്യാപനവും ലോകാരോഗ്യ സംഘടനയും; നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണച്ച് ഇന്ത്യ
text_fieldsജനീവ: ലോകമാകെ പടർന്നുപിടിച്ച കോവിഡ് 19 മഹാമാരിയെ സംബന്ധിച്ച് ശാസ്ത്രീയവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ഇന്ത്യ അടക്കം 63 രാജ്യങ്ങൾ രംഗത്ത്. തിങ്കളാഴ്ച മുതൽ ജനീവയിൽ നടക്കാനിരിക്കുന്ന 73ാമത് ലോക ആരോഗ്യ അസംബ്ലിയുടെ സെഷനിൽ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കും. കോവിഡ് വ്യാപനത്തെ കുറിച്ചും അത് ലോകാരോഗ്യ സംഘടന കൈാര്യം ചെയ്ത രീതിയെ കുറിച്ചും സ്വതന്ത്ര അന്വേഷണമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെടുന്നത്.
ഓസ്ട്രേലിയയും യൂറോപ്യൻ യൂണിയനും സംയുക്തമായി ആവിഷ്കരിച്ച കരട് പ്രമേയം ലോക ആരോഗ്യ അംസംബ്ലിയിൽ മുന്നോട്ടുവെക്കാനാണ് ധാരണ. റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവരുൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ മഹാമാരിയുടെ വ്യാപനത്തിന് കാരണമായേക്കാവുന്ന ഭക്ഷ്യ-മൃഗ ഘടകങ്ങളുമായി ബന്ധപ്പെട്ട ഉറവിടങ്ങളെ കുറിച്ച് ശാസ്ത്രീയമായ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെടുന്നു.
മൃഗങ്ങളിൽ നിന്നുള്ള വൈറസിൻെറ ഉറവിടവും അത് മനുഷ്യരിലേക്കെത്തിയ വഴിയും കണ്ടെത്തുക, ശാസ്ത്രീയവും സഹകരണപരവുമായി സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കുറക്കുക, ഇത് ലക്ഷ്യമിട്ടുള്ള ഇടപെടലുകളും ഗവേഷണ അജണ്ടയും പ്രാപ്തമാക്കുന്ന ദൗത്യങ്ങൾ ഉണ്ടാക്കുക തുടങ്ങിയവ കരട് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
കോവിഡ് മഹാമാരിക്കെതിരെ ലോകാരോഗ്യസംഘടന ഏകോപിപ്പിച്ച അന്താരാഷ്ട്ര ആരോഗ്യ പ്രതികരണങ്ങളിൽ നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണവും പ്രമേയം ആവശ്യപ്പെടുന്നു. വൈറസ് വ്യാപനമുണ്ടായ 2019 അവസാനത്തോടെ നടന്ന നയതന്ത്ര അസ്വാരസ്യങ്ങളാണ് പ്രമേയം പ്രതിഫലിപ്പിക്കുന്നത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയെ ആവർത്തിച്ച് വിമർശിച്ചിരുന്നു. പകർച്ചവ്യാധിയുടെ വ്യാപനത്തെ കുറിച്ച് ലോകെത്ത അറിയിക്കുന്നതിൽ അലംഭാവമുണ്ടായതായും ആരോപണമുയർന്നു. തുടക്കംതൊട്ട് സംഘടനയുടെ നടപടികളെ മറ്റ് രാജ്യങ്ങളും സംശയത്തോടെ കണ്ടിരുന്നു.
കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട സമയബന്ധിതമായ നടപടികളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് കരട് ചൂണ്ടിക്കാണിക്കുന്നു. എത്രയും പെട്ടെന്നുള്ള സമയത്ത് തന്നെ കാര്യങ്ങള്‍ തുടങ്ങേണ്ടതുണ്ട്. അംഗരാജ്യങ്ങളോടാലോചിച്ച് പടിപടിയായി സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ വിലയിരുത്തല്‍ നടത്തണം. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന് അന്വേഷിക്കണം. ലോകാരോഗ്യ സംഘടന കൈക്കൊണ്ട കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തണമെന്നും കരട് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
കരട് പ്രമേയത്തെ ബംഗ്ലാദേശ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ എന്നിവരുൾപ്പെടുന്ന 62 രാജ്യങ്ങൾ പിന്തുണച്ചിട്ടുണ്ട്. എല്ലാ ബ്രിക്സ് അംഗരാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ കരട് പ്രമേയത്തിൽ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയെയോ വുഹാനെയോ നേരിട്ട് പരാമർശിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.