യു.കെയിൽ 13 വയസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു; 24 മണിക്കൂറിൽ 381 മരണം
text_fieldsലണ്ടൻ: യു.കെയിൽ 13 വയസുകാരൻ കോവിഡ് 19 ബാധിച്ചു മരിച്ചു. സൗത് വെസ്റ്റ് ലണ്ടനിലെ ബ്രിക്സ്റ്റൺ സ്വദേശിയായ ഇസ്മയിൽ മുഹമ്മദ് അബ്ദുൽ വഹാബാണ് മരിച്ചത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് കിങ്സ് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. നിലവിൽ യു.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് ഇരയാണ് ഇസ്മയിൽ.
വൈറസ് ബാധയേറ്റ സാഹചര്യത്തിൽ കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതിനാൽ മാതാവും ആറ് സഹോദരങ്ങളും വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അവൻ പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇസ്മയിലിെൻറ പിതാവ് കാൻസർ ബാധിച്ച് ഇൗയിടെയാണ് മരിച്ചത്.
ഇവരുടെ കുടുംബ സുഹൃത്തായ മാർക് സ്റ്റെഫേഴ്സൺ കുട്ടിയുടെ സംസ്കാര ചടങ്ങുകൾക്കായി ഗോഫണ്ട്മി സൈറ്റിൽ ഫണ്ടിങ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19െൻറ രോഗലക്ഷണങ്ങൾ ഇസ്മയിൽ കാണിച്ചിരുന്നതായും അവന് ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നതായും ഗോഫണ്ട്മിയിൽ നൽകിയ പ്രസ്താവനയിൽ പറയുന്നു. "അവന് യാതൊരു ആരോഗ്യ പ്രശ്നവുമുണ്ടായിരുന്നില്ല. ഞങ്ങൾ ആകെ തകർന്നിരിക്കുകയാണ്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വെൻറിലേറ്ററിൽ വെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ ലോകത്തോട് വിടപറഞ്ഞു " - കുടുംബം മകനെ കുറിച്ച് പറഞ്ഞു.
ഇസ്മയിലിെൻറ മൃതദേഹം കുടുംബത്തിന് വിട്ടുനൽകിയിട്ടില്ല. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ അവനെ പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് കിങ്സ് ആശുപത്രി അധികൃതർ പറയുന്നത്.
കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മരണമായി വാർത്തകൾ വന്നിരുന്നത് ഇറ്റാലിയൻ വംശജനായ ലൂക്ക ഡി നിക്കോളയുടേതായിരുന്നു. 19 വയസുകാരനായ ലൂക്കയുടെ പിതാവ് മകന് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് കുറിച്ച വാക്കുകൾ ബ്രിട്ടീഷ് മാധ്യമങ്ങൾ പുറത്തുവിടുകയുണ്ടായി. നോർത്ത് മിഡിൽസെക്സ് ആശുപത്രിയിൽ വെച്ചായിരുന്നു അവെൻറ അന്ത്യം. ലൂക്ക കോവിഡ് ബാധിക്കുന്നതിന് മുമ്പ് പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്ന് അവെൻറ കുടുംബം അറിയിച്ചിരുന്നു.
യു.കെയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 381 പേരാണ് മരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ 181 പേരുടെ മരണമാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ പലരും രോഗ ബാധയേൽക്കുന്നതിന് മുമ്പ് ആരോഗ്യ പ്രശ്നങ്ങളൊന്നും കാണിക്കാത്തവരായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതുവരെ 1651 പേരാണ് യു.കെയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.