ആസ്ട്രേലിയയിലും ‘നിതാഖാത്’; ലക്ഷത്തോളം വിദേശികളുടെ വിസ റദ്ദാക്കും
text_fieldsമെൽബൺ: സ്വന്തം പൗരന്മാർക്ക് കൂടുതൽ തൊഴിലവസരം നൽകുന്നതിനായി ആസ്ട്രേലിയ തങ്ങളുടെ വിസ പദ്ധതികളിൽ കാര്യമായ മാറ്റത്തിനൊരുങ്ങുന്നു. ഇതിെൻറ ഭാഗമായി, വിദഗ്ധ തൊഴിലാളികൾക്ക് താൽക്കാലികമായി അനുവദിക്കുന്ന ‘457വിസ’ പദ്ധതി റദ്ദാക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി മാൽക്കം ടേൺബുൾ അറിയിച്ചു. ഇന്ത്യയിൽനിന്നടക്കമുള്ള വിദഗ്ധ തൊഴിലാളികളിൽ ഭൂരിപക്ഷവും ജോലി എടുക്കുന്നത് ഇൗ വിസയിലാണ്. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇവർക്ക് ആസ്ട്രേലിയ വിടേണ്ടി വരും.
2016 സെപ്റ്റംബറിലെ കണക്കനുസരിച്ച്, ഇൗ വിസ പദ്ധതി പ്രകാരം ആസ്ട്രേലിയയിൽ 95,757 വിദേശികൾ തൊഴിലെടുക്കുന്നുണ്ട്. ഇവരെ ആശ്രയിച്ച് സെക്കൻഡറി വിസയിൽ മുക്കാൽ ലക്ഷത്തോളം പേർ വേറെയും കഴിയുന്നുണ്ട്. ഇത്തരം വിസയിൽ കഴിയുന്നവരിൽ 25 ശതമാനം പേരും ഇന്ത്യക്കാരാണ്. ഇന്ത്യ കഴിഞ്ഞാൽ ബ്രിട്ടൻ, ചൈന എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മറ്റുള്ളവർ. നാലു വർഷം വരെ തുടരാവുന്ന ഇൗ പദ്ധതി നിർത്തലാക്കി പുതിയ വിസ സമ്പ്രദായത്തിന് രൂപം നൽകുമെന്ന് ടേൺബുൾ വ്യക്തമാക്കി. ആസ്ട്രേലിയ കുടിയേറ്റ രാജ്യമാണെങ്കിലും ഇവിടുത്തെ പൗരന്മാർ ഇവിടെതന്നെ ജോലി ചെയ്യാനാണ് താൽപര്യപ്പെടുന്നതെന്നും അതിനാൽ, ഇക്കാര്യം പരിഗണിക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിസ സമ്പ്രദായത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് പ്രതീക്ഷക്ക് വകയില്ലെന്നാണ് പ്രധാനമന്ത്രി നൽകുന്ന സൂചന. അതിവിദഗ്ധ തൊഴിലാളികളെയും നിക്ഷേപകരെയും ഉദ്ദേശിച്ചാകും പുതിയ വിസ രീതിയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം, ഭാഷാ വൈദഗ്ധ്യവും നിർബന്ധ യോഗ്യതയാക്കും. 2018 മാർച്ചോടെ ഇൗ രീതി നിലവിൽ വരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.