മരണസംഖ്യ പുനർനിർണയിക്കൽ; ചൈന ചെയ്തത് ലോകരാജ്യങ്ങളും ചെയ്യേണ്ടിവരും
text_fieldsജനീവ: കോവിഡ് മരണസംഖ്യ പുനർനിർണയിച്ച ചൈനയുടെ നടപടി മറ്റ് രാജ്യങ്ങളും പിന്തുടരേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം കോവിഡ് മരണങ്ങൾ പുനർനിർണയിച്ച ചൈന 1290 മരണം കൂട്ടിച്ചേർത്തിരുന്നു. ഇതോടെ ചൈനയിൽ ആകെ മരണസംഖ്യ 4632 ആയി.
കോവിഡ് പൊട്ടിപുറപ്പെടുന്ന സമയത്തെ എല്ലാ കേസുകളും എല്ലാ മരണങ്ങളും തിരിച്ചറിയുക വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കൽ മേധാവി മരിയ വാൻ കെർഖോവെ പറഞ്ഞു. ചൈനയുടെ സാഹചര്യത്തിലൂടെ മറ്റ് രാജ്യങ്ങളും കടന്നുപോകേണ്ടിവരും. രേഖകൾ പരിശോധിച്ച് എല്ലാവരെയും ഉൾപ്പെടുത്താൻ കഴിഞ്ഞോ എന്ന് നോക്കേണ്ടിവരും.
ചൈനയിൽ കോവിഡ് കനത്ത നാശം വിതച്ച വുഹാൻ മേഖലയിലാണ് പുതിയ കോവിഡ് മരണങ്ങൾ കൂട്ടിച്ചേർത്തത്. വുഹാനിലെ ആരോഗ്യസംവിധാനം പാടെ തകർന്ന സാഹചര്യത്തിൽ നിരവധി പേർ വീടുകളിൽ മരിച്ചിരുന്നു. മാത്രവുമല്ല, രോഗികളെ പരിചരിക്കുന്ന തിരക്കുകൾക്കിടെ മരിച്ചവരുടെ രേഖകൾ കൃത്യമായി തയാറാക്കാൻ ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞതുമില്ല -മരിയ വാൻ കെർഖോവെ പറഞ്ഞു.
ഇത്തരമൊരു സാഹചര്യം എല്ലാ രാജ്യങ്ങളും നേരിടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് ഡയരക്ടർ മൈക്കേൽ റയാനും പറഞ്ഞു. കഴിയുന്നത്ര കൃത്യമായും വേഗത്തിലും വിവരങ്ങൾ നൽകാൻ അദ്ദേഹം ലോകരാജ്യങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.