Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെക്സിറ്റ്:...

ബ്രെക്സിറ്റ്: ബ്രിട്ടനിൽ ഹിതപരിശോധന തുടങ്ങി

text_fields
bookmark_border
ബ്രെക്സിറ്റ്: ബ്രിട്ടനിൽ ഹിതപരിശോധന തുടങ്ങി
cancel

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ഹിതപരിശോധന ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ ഏഴിനാണ് പോളിങ് തുടങ്ങിത്. രാത്രി 10ന് അവസാനിക്കും. എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനില്‍ നല്ളൊരു ശതമാനവും ഇതിനകം വോട്ടവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം. അവസാനവട്ട അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും.  ഹിതപരിശോധനക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണത്തിന്‍െറ കലാശക്കൊട്ട് ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തില്‍ അരങ്ങേറി. 

അതിനിടെ, ബ്രെക്സിറ്റ് സംബന്ധിച്ച ടെലിവിഷന്‍ സംവാദം അഭിപ്രായഭിന്നതയില്‍ കലാശിച്ചു. പ്രചാരണത്തിന്‍െറ അവസാനദിനമായിരുന്നു  ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തില്‍ ബി.ബി.സിയുടെ നേതൃത്വത്തില്‍ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും സംവാദം സംഘടിപ്പിച്ചത്. അനുകൂലിക്കുന്നവരുടെ ‘ലീവ്’ പാനല്‍ നയിച്ചത് ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും എതിര്‍ക്കുന്നവരുടെ ‘റിമെയ്ന്‍’ പാനല്‍ നയിച്ചത് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനുമായിരുന്നു. സംവാദത്തില്‍ കൂടുതലും ചര്‍ച്ചചെയ്യപ്പെട്ടത് കുടിയേറ്റം, ബ്രിട്ടന്‍െറ സാമ്പത്തികവ്യവസ്ഥ, പരമാധികാരം എന്നീ വിഷയങ്ങളായിരുന്നു.

ബ്രെക്സിറ്റിനെ പിന്തുണക്കുന്ന ബോറിസ് ജോണ്‍സണിന്‍േറത് മുടന്തന്‍ന്യായമാണെന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ റൂത് ഡേവിഡ്സണ്‍ തുറന്നടിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും ബ്രിട്ടന് സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള അവസരം ഉപയോഗിക്കണമെന്നും ബോറിസ് ജോണ്‍സണ്‍ മറുപടി നല്‍കി. ബ്രെക്സിറ്റിനെ അനുകൂലിച്ചാണ് വോട്ടെങ്കില്‍ വ്യാഴാഴ്ച ബ്രിട്ടന്‍െറ സ്വാതന്ത്ര്യദിനമാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍െറ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന ബ്രിട്ടന്‍ ഇ.യുവില്‍നിന്ന് പുറത്തായാല്‍ രാജ്യത്തിന്‍െറ ആവശ്യത്തിനുതന്നെ പണം വിനിയോഗിക്കാം.

കുടിയേറ്റക്കാരെ നിയന്ത്രിച്ചുനിര്‍ത്താമെന്നും ബോറിസ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വാദഗതിക്കെതിരെ രംഗത്തുവന്ന സാദിഖ്ഖാന്‍ ബോറിസ് ജോണ്‍സണിന്‍െറ വാദഗതി വിദ്വേഷം മുഴച്ചുനില്‍ക്കുന്നതാണെന്ന്  ആരോപിച്ചു. ‘നിങ്ങള്‍ കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പെടുത്തുകയാണ്. ‘തുര്‍ക്കി യൂറോപ്യന്‍ യൂനിയനില്‍ ചേരുമെന്ന് മുന്നറിയിപ്പ് നല്‍കി ജനങ്ങളെ പേടിപ്പിക്കുകയാണ്.  താങ്കളുടെ ഈ നീക്കത്തില്‍ എനിക്ക് ലജ്ജ തോന്നുന്നു’ -സാദിഖ് പ്രതികരിച്ചു. ഇ.യുവില്‍ തുടര്‍ന്നാല്‍ വാണിജ്യരംഗത്ത് ബ്രിട്ടന് കൈവരുന്ന നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ബോറിസ് തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍,

ഇ.യുവില്‍ തുടര്‍ന്നാല്‍ മറ്റു രാജ്യങ്ങളെക്കാള്‍ ബ്രിട്ടന്‍ പിന്നാക്കംപോകുമെന്ന് ബേറിസ് ജോണ്‍സണ്‍ വാദിച്ചു.  ബ്രിട്ടന്‍ പുറത്തുപോയാല്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ കനത്ത നികുതിയും ചുങ്കവും ചുമത്തുമെന്ന് ഡേവിഡ്സണ്‍ വാദിച്ചു. ചര്‍ച്ച കുടിയേറ്റത്തിലേക്ക് വഴിമാറിയപ്പോള്‍ അനിയന്ത്രിത കുടിയേറ്റം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന പ്രചാരണം നടത്തി  ജനങ്ങളെ ഭയപ്പെടുത്താനാണ് എതിരാളികളുടെ ശ്രമമെന്ന് ബ്രെക്സിറ്റിനെ എതിര്‍ക്കുന്നവര്‍ ആരോപിച്ചു.കുടിയേറ്റം ബ്രിട്ടന് അലങ്കാരമാണെന്ന് ഗ്രീന്‍ പാര്‍ട്ടി എം.പി കരോലിന്‍ ലൂകാസ് വലയിരുത്തി. എന്നാല്‍, ഈ പ്രയോഗം ബ്രിട്ടനെ അപകടത്തിലാക്കുമെന്ന് യു.കെ.ഐ.പിയിലെ ദിയാനെ ജെയിംസ് പറഞ്ഞു.

ബ്രിട്ടനില്‍ വ്യാഴാഴ്ച നടക്കുന്ന ഹിതപരിശോധന പൊതു തെരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യം നിറഞ്ഞതാണ്. കാരണം യൂറോപ്പുമായും മറ്റു രാജ്യങ്ങളുമായുള്ള ബ്രിട്ടന്‍െറ ബന്ധം എങ്ങനെയായിരിക്കണമെന്ന് നിര്‍ണയിക്കുക ഇന്ന് നടക്കുന്ന ഹിതപരിശോധനയാണ്.

ബ്രെക്സിറ്റ്
യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടിഷ് എക്സിറ്റ് എന്നതിന്‍െറ സംഗ്രഹമാണ്  ബ്രെക്സിറ്റ്.

ഹിതപരിശോധന
യൂറോപ്യന്‍ യൂനിയന്‍ അംഗത്വം ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ചാണ്  ഹിതപരിശോധന നടക്കുന്നത്.
ബ്രിട്ടിഷ്, ഐറിഷ്, കോമണ്‍വെല്‍ത്ത് പൗരന്‍മാര്‍ വോട്ട് ചെയ്യും. ബ്രിട്ടനില്‍ താമസിക്കുന്ന 18 തികഞ്ഞവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം. ബ്രിട്ടന് പുറത്തുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. യൂറോപ്യന്‍ യൂനിയന്‍ പൗരന്‍മാര്‍, അവര്‍ ബ്രിട്ടനില്‍ താമസിക്കുന്നവരായാലും വോട്ട് ചെയ്യാനാകില്ല. ചിലര്‍ പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.

ബ്രിട്ടന്‍ പുറത്തായാല്‍
സാമ്പത്തിക മാന്ദ്യമുണ്ടാകും. തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കും. പൊതു കടം വര്‍ധിക്കും. രാജ്യം സാമ്പത്തിക അരക്ഷിതത്വത്തിലേക്ക് മാറും.
തുടര്‍ന്നാല്‍യൂറോപ്പിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിലൊന്നായി ബ്രിട്ടന്‍ മാറും.

തൊഴില്‍
രാജ്യത്ത് 30 ലക്ഷത്തിലേറെ പേര്‍ ഇപ്പോള്‍ തൊഴില്‍രഹിതരാണ്. 2030 ഓടെ യൂറോപ്യന്‍ യൂനിയന്‍ 790000ലേറെ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ബ്രിട്ടന്‍ ഇ.യു വിട്ടാല്‍ 950000 തൊഴിലുകള്‍ നഷ്ടപ്പെടും. എന്നാല്‍ ബ്രെക്സിറ്റ് ബ്രിട്ടനില്‍ മൂന്നു ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് അനുകൂലികളുടെ വാദം. കുടിയേറ്റംയൂനിയനില്‍ ഉള്ളിടത്തോളം കാലം കുടിയേറ്റം നിയന്ത്രിക്കാന്‍ കഴിയില്ളെന്നാണ് ഒരു വാദം. നിലവിലെ അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയന് കഴിഞ്ഞിട്ടില്ല. ബ്രെക്സിറ്റിനുശേഷം പോയിന്‍റ് ബേസ്ഡ് കുടിയേറ്റ സമ്പ്രദായം എന്ന നയം പിന്തുടരും. ബ്രെക്സിറ്റിനു ശേഷംകാമറണ്‍ രാജിവെച്ചേക്കും. പൗണ്ടിന്‍െറ വിലയിടിയും. ഓഹരി വിപണി തകരും. ബാങ്ക് ഓഫ് ഇംഗ്ളണ്ട് പലിശനിരക്ക് വര്‍ധിപ്പിക്കും.

ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവര്‍,എതിര്‍ക്കുന്നവര്‍
പ്രധാനമന്ത്രി ഡേവിഡ് കാമറണും ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണും ഉള്‍പ്പെടെ ഭൂരിപക്ഷ സര്‍ക്കാര്‍ എം.പിമാരും (കണ്‍സര്‍വേറ്റിവ് പാര്‍ട്ടി) അംഗങ്ങളും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ പിന്തുണക്കുന്നു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനും മുന്‍ പ്രധാനമന്ത്രിമാരും ലിബറല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍ പാര്‍ട്ടി, സ്ക്വോട്ടിഷ് നാഷനല്‍ പാര്‍ട്ടി എന്നിവയും പിന്തുണക്കുന്നു. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ജസ്റ്റിസ് മിഖായേല്‍ ഗോവ്, മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്‍ എന്നിവരാണ് ബ്രിട്ടന്‍െറ പിന്‍മാറ്റത്തെ(ബ്രെക്സിറ്റ്) പിന്തുണക്കുന്ന പ്രമുഖര്‍. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ പകുതിയോളം  അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ട്. കുടിയേറ്റ വിരുദ്ധത മുഖമുദ്രയായി സ്വീകരിച്ച തീവ്രവലതു പക്ഷ പാര്‍ട്ടിയായ യു.കെ.ഐ.പിയും നേതാവ് നൈജല്‍ ഫാരേജും  ബ്രിട്ടന്‍ ഫസ്റ്റും ബ്രെക്സിറ്റിനെ പിന്തുണക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EUbrexit
Next Story