ഒമിക്രോണിന് തീവ്രത കുറവ്; ആശങ്ക വേണ്ടെന്ന് യു.എസ് ആരോഗ്യവിദഗ്ധൻ
text_fieldsവാഷിങ്ടൺ: കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിന്റെ തീവ്രതയെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ ആശ്വാസം നൽകുന്നതാണെന്ന പ്രസ്താവനയുമായി യു.എസ് ആരോഗ്യവിദഗ്ധൻ ആന്തണി ഫൗച്ചി. നിലവിലുള്ള ഫലങ്ങൾ ശാസ്ത്രലോകത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളനുസരിച്ച് ഒമിക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും ഫൗച്ചി വ്യക്തമാക്കി.
നിലവിൽ ഒമിക്രോൺ വകഭേദത്തെ കുറിച്ച് നിഗമനങ്ങളിലെത്താനാവില്ല. എങ്കിലും ഇതുവരെയുള്ള റിപ്പോർട്ടുകളിൽ നിന്നും രോഗം ഗുരുതരമാവുന്നവരുടെ എണ്ണം കുറവാണ്. ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവാണ് ഒമിക്രോണിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള പഠനങ്ങൾ ലാബുകളിൽ തുടരുകയാണ്. വലിയ രീതിയിൽ ജനിതകവ്യതിയാനം വൈറസിന് സംഭവിച്ചോ, വാക്സിനുകളെ വൈറസ് മറികടക്കുമോ, രോഗബാധ എത്രത്തോളം തീവ്രമാകും തുടങ്ങിയ പഠനങ്ങളാണ് നടക്കുന്നത്.
അതേസമയം, യു.എസിലെ 30 ശതമാനം സംസ്ഥാനങ്ങളിലും ഒമിക്രോൺ പടർന്നുവെന്ന് യു.എസ് ആരോഗ്യവിദഗ്ധർ അറിയിച്ചു. എന്നാൽ, നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 99 ശതമാനവും ഡെൽറ്റ വകഭേദമാണ്. കോവിഡിന്റെ ഡെൽറ്റ വകഭേദം ബാധിച്ചാണ് കൂടുതൽ പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്.
ഇന്ത്യയിൽ 21 പേർക്ക് ഒമിക്രോൺ
ന്യൂഡൽഹി: കൊറോണ വൈറസിെൻറ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യതലസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തു. താൻസനിയയിൽനിന്ന് വന്ന 37 വയസ്സുള്ള ഇന്ത്യക്കാരനാണ് ഒമിക്രോൺ പോസിറ്റിവായത്. രാജസ്ഥാനിൽ ഒമ്പതും മഹാരാഷ്ട്രയിൽ ഏഴും കേസുകൾ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമിക്രോൺ വകഭേദം കണ്ടെത്തിയവരുടെ എണ്ണം 21 ആയി.
ദക്ഷിണാഫ്രിക്കൻ യാത്രാ പശ്ചാത്തലമുള്ള ഒരുകുടുംബത്തിലെ ഒമ്പതുപേർക്കാണ് രാജസ്ഥാനിലെ ജയ്പൂരിൽ രോഗം സ്ഥിരീകരിച്ചത്. നൈജീരിയയിൽനിന്ന് വന്ന മൂന്നു പേരടക്കം ഏഴു പേരാണ് മഹാരാഷ്ട്രയിലെ രോഗികൾ. ഏഴു പേരും പുണെ ജില്ലക്കാരാണ്. ചിന്ത്വാഡ പ്രദേശത്തുള്ള കുടുംബത്തെ കാണാൻ നൈജീരിയയിൽ നിന്നു വന്ന അമ്മക്കും രണ്ട് പെൺമക്കൾക്കും നാട്ടിലുണ്ടായിരുന്ന അവരുടെ സഹോദരനും അദ്ദേഹത്തിെൻറ രണ്ട് പെൺമക്കൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പോസിറ്റിവായ ഏഴാമത്തെയാൾ ഫിൻലൻഡിൽ നിന്ന് കഴിഞ്ഞ മാസം അവസാനം വന്നയാളാണ്.
ഡൽഹിയിലെ ലോക്നായക് ജയപ്രകാശ് നാരായൺ ഹോസ്പിറ്റലിൽ നിന്ന് ജിനോം സീക്വൻസിങ്ങിന് അയച്ച 12 കേസുകളിലൊന്നാണ് ഒമിക്രോൺ പോസിറ്റിവായത്. ഏതാനും ദിവസമായി ചികിത്സയിൽ കഴിയുന്ന രോഗിക്ക് നേരിയ ലക്ഷണങ്ങൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അന്താരാഷ്ട്ര വിമാനങ്ങളിൽ ഡൽഹിയിൽ ഇറങ്ങുന്നവരിൽ കോവിഡ് പോസിറ്റിവായവരെ മാറ്റി പാർപ്പിക്കാൻ എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രത്യേക വാർഡ് തുറന്നു.
ഒമിക്രോൺ വകഭേദം തടയാനുള്ള ഏറ്റവും ഫലപ്രദമായ നടപടി അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടതിനിടയിലാണ് ഡൽഹിയിലും കേസ് റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ഡൽഹി ആരോഗ്യ മന്ത്രിയും ഇതേ ആവശ്യം ആവർത്തിച്ചു. മഹാരാഷ്ട്രക്ക് പുറമെ ഡൽഹിയിലും കർണാടകയിലും ഗുജറാത്തിലുമാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. നിലവിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

