പെരുന്നാൾ; പാകിസ്താനും അഫ്ഗാനിസ്താനും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു
text_fieldsഇസ്‍ലാമാബാദ്/കാബൂൾ: ആഴ്ചകളായി തുടരുന്ന അതിർത്തി സംഘർഷത്തിന് താൽക്കാലികമായ ആശ്വാസമായി പാകിസ്താനും അഫ്ഗാനിസ്താനും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഈദുൽ ഫിത്വർ പ്രമാണിച്ച് സൗദി അറേബ്യ, ഖത്തർ, തുർക്കിയ എന്നീ രാജ്യങ്ങളുടെ അഭ്യർഥന പരിഗണിച്ചാണ് അഞ്ചു ദിവസത്തേക്ക് യുദ്ധം നിർത്താൻ പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാവുകയെന്ന് പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി അത്താവുല്ല തരാർ വ്യക്തമാക്കി.
ഇസ്‍ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വളരെയധികം ശുഭപ്രതീക്ഷയോടെയാണ് ഈ നടപടി. എന്നാൽ, പാകിസ്താനുമേൽ അഫ്ഗാന്റെ ഭാഗത്തുനിന്നോ ഭീകരരിൽനിന്നോ ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാകിസ്താൻ താൽക്കാലിക യുദ്ധവിരാമം പ്രഖ്യാപിച്ചതിനുപിന്നാലെ താലിബാൻ ഭരണകൂടവും നിർത്തിവെക്കുന്നതായി അറിയിക്കുകയായിരുന്നു.
400ഓളം ആളുകൾ കൊല്ലപ്പെട്ട കാബൂളിലെ ലഹരിവിമുക്ത കേന്ദ്രത്തിന് നേരെയുണ്ടായ പാക് വ്യോമാക്രമണമാണ് അയൽരാജ്യങ്ങൾ തമ്മിലുള്ള ഇപ്പോഴത്തെ ഏറ്റുമുട്ടലിന് കാരണം. അതിർത്തിയിലെ യുദ്ധം ജനജീവിതത്തെയും ആരോഗ്യമേഖലയെയും തകർക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

