എബോള വൈറസ് ബാധ; ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: ആഫ്രിക്കയിൽ എബോള വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മെയ് 28 മുതൽ 31വരെ ന്യൂഡൽഹിയിൽ നടക്കാനിരുന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗങ്ങളും പുതിയ തിയതിയും പിന്നീട് അറിയിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഐക്യദാർഢ്യം ഇന്ത്യ വീണ്ടും ഉറപ്പിക്കുന്നുവെന്നും, ആഫ്രിക്കയിലെ ആരോഗ്യ മേഖലയുട വികസനത്തിന് സംഭാവന നൽകാൻ തയ്യാറാണെന്നും സർക്കാർ പറഞ്ഞത്.
ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ആഫ്രിക്കൻ യൂണിയനുമായി സഹകരിച്ച് മെയ് 28 മുതൽ 31 വരെ ന്യൂഡൽഹിയിൽ നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി ഇന്ത്യ നടത്താനിരുന്നത്.
2008, 2011, 2015 വർഷങ്ങളിൽ നടന്ന മുൻ പതിപ്പുകൾക്ക് ശേഷം 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉച്ചകോടി നടത്താൻ തീരുമാനിച്ചത്. ആഫ്രിക്കൻ നേതാക്കളുടെയും പങ്കാളികളുടെയും പൂർണ്ണ പങ്കാളിത്തവും ഇടപെടലും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞും, ഭൂഖണ്ഡത്തിലെ ഉയർന്നുവരുന്ന പൊതുജനാരോഗ്യ സാഹചര്യം കണക്കിലെടുത്തും, ഉച്ചകോടി നടത്തുന്നതും അനുബന്ധ പ്രവർത്തനങ്ങളും സംബന്ധിച്ച് ഇന്ത്യാ ഗവൺമെന്റും ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സണും ആഫ്രിക്കൻ യൂണിയൻ കമ്മീഷനും തമ്മിൽ കൂടിയാലോചനകൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ആഫ്രിക്കൻ യൂണിയനുമായി ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.എബോള രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര അവലോകന യോഗം ചേരുകയും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

