കോംഗോയിൽ എബോള വ്യാപനം രൂക്ഷം; ബാധിതർ ആയിരം കടന്നു, അക്രമങ്ങളും പലായനവും പ്രതിരോധത്തിന് വെല്ലുവിളി
text_fieldsകിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലകളിൽ പടർന്നുപിടിക്കുന്ന എബോള ബാധ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. രാജ്യത്ത് ഇതുവരെ എബോള സ്ഥിരീകരിച്ചവരുടെ എണ്ണം 1,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രദേശത്തുണ്ടാകുന്ന ആഭ്യന്തര അക്രമങ്ങളും ജനങ്ങളുടെ കൂട്ടപ്പലായനവും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
മേയ് 15-ന് വടക്കുകിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് എബോള വ്യാപനം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 1,003 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 254 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 100 പേർ രോഗമുക്തി നേടിയപ്പോൾ 365-ഓളം ആളുകൾ വിവിധ ആശുപത്രികളിലും ഐസൊലേഷൻ കേന്ദ്രങ്ങളിലുമായി ചികിത്സയിലാണ്.
നിലവിൽ പടർന്നുപിടിക്കുന്നത് എബോളയുടെ ഏറ്റവും അപൂർവമായ ബന്ദിബൂഗ്യോ എന്ന വകഭേദമാണ്. നിലവിൽ ഈ വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകളോ കൃത്യമായ ചികിത്സാ രീതികളോ ലഭ്യമല്ല എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പലരും ആരോഗ്യവിഭാഗത്തിന്റെ പരിധിയിൽ വരാത്തതിനാൽ യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇതിലും വളരെ കൂടുതലായിരിക്കാമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള ആളുകളെ കോൺടാക്റ്റ് ട്രെയ്‌സിങ് വഴി കഷ്ടിച്ച് 55 ശതമാനം മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. രോഗം എവിടെ നിന്നാണ് പടരാൻ തുടങ്ങിയത് എന്നതിൽ വ്യക്തതയില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നതായി ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ജനറൽ ഡോ. ജീൻ കസേയ വ്യക്തമാക്കി.
അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന സായുധ സംഘം ഇറ്റൂരി മേഖലയിൽ നടത്തുന്ന നിരന്തരമായ ആക്രമണങ്ങളാണ് ആരോഗ്യപ്രവർത്തകർക്ക് തിരിച്ചടിയാകുന്നത്. അക്രമം ഭയന്ന് ഗ്രാമീണർ കൂട്ടത്തോടെ വീടൊഴിഞ്ഞ് അഭയാർത്ഥി ക്യാമ്പുകളിലേക്ക് മാറുകയാണ്.
ബൂനിയക്ക് സമീപമുള്ള 'കിഗോൺസെ' എന്ന താൽക്കാലിക അഭയാർത്ഥി ക്യാമ്പിൽ മാത്രം ഇതിനകം ഇരുപതിനായിരത്തിലധികം ആളുകളാണ് അതികഠിനമായ സാഹചര്യങ്ങളിൽ കഴിയുന്നത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഈ ക്യാമ്പിൽ പത്തോളം പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് വലിയ ഭീതിക്ക് കാരണമായിട്ടുണ്ട്. ഇവരിൽ എബോള സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കടുത്ത ജനസാന്ദ്രതയുള്ള ഇത്തരം ക്യാമ്പുകളിലേക്ക് രോഗം പടർന്നാൽ അത് വലിയൊരു ദുരന്തത്തിന് വഴിവെക്കുമെന്ന് പ്രാദേശിക നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

